കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണത്തിലാണ് പ്രവീണ്‍ കുമാറിന്റെ തുറന്നുപറച്ചില്‍. സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചില്ലായിരുന്നുവെങ്കില്‍ 13-ല്‍ 13-ഉം നമ്മള്‍ ജയിച്ചേനെ എന്നുള്ള സത്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.വി അന്‍വര്‍ 7,487 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടത്.
തന്റെ പരാമര്‍ശം ആരും വാര്‍ത്തയാക്കരുതെന്നും സംസാരിച്ച് തുടങ്ങുന്നതിന് മുമ്പേ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേരാമ്പ്രയിലെ പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ പ്രവീണ്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോകൾ പുറത്തുവരികയായിരുന്നു. നിലവില്‍ പാര്‍ട്ടി ചിഹ്നമില്ലാതെ ഒരു സ്വതന്ത്രനെ മത്സരിപ്പിച്ചത് ബേപ്പൂരിലെ വിജയത്തെ ബാധിച്ചുവെന്നാണ് പ്രവീണ്‍ കുമാര്‍ പറയുന്നത്. പി.വി അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രവീണ്‍ കുമാറിന്റെ പരാമര്‍ശം.




























