കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമണ കേസില്‍ പോലീസ് നിഷ്ക്രിയമെന്നാരോപിച്ച് പ്രതിരോധ മന്ത്രിയേയും രാഷ്ട്രപതിയേയും സമീപിക്കാനൊരുങ്ങി സുരക്ഷാ ജീവനക്കാര്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് അന്വേഷണത്തില്‍ ഉദാസീനത കാണിക്കുകയാണെന്നാണ് ആക്ഷേപം. കേസന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കാനും സുരക്ഷാ ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഒരു മാസം പിന്നിട്ടിട്ടും മറ്റു രണ്ടു പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ അക്രമത്തില്‍ പരുക്കേറ്റ വിമുക്ത ഭടന്‍മാരായ സുരക്ഷാ ജീവനക്കാര്‍ ഒരുങ്ങുന്നത്. വിമുക്തഭടന്‍മാരുടെ ദേശീയ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഈ മാസം 12ന് കുന്ദമംഗലം കോടതിയില്‍ സുരക്ഷാ ജീവനക്കാര്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കും. ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെ സിപിഎം ജില്ലാ നേതൃത്വം പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ പോലീസ് നിഷ്ക്രിയമായെന്നാണ് ആരോപണം. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 7ന് പരിഗണിക്കും.