കോഴിക്കോട്: കോഴിക്കോട് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവർ കോഴിക്കോട് കസബ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. 2016 ലാണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിച്ചു തുടങ്ങിയത്. ജില്ലയിലെ വിവിധ ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം നൽകും എന്നായിരുന്നു വാഗ്ദാനം. ഇതിനായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പണം സമാഹരിച്ചത്.
നിക്ഷേപകർക്ക് പലിശ മുടങ്ങുകയും കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയപ്പോഴാണ് സ്ഥാപനം അടച്ചിട്ടതായി കാണുന്നതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. മുടങ്ങിയതിനെ തുടർന്ന് ബ്രാഞ്ച് മാനേജർ മധുസൂദനുമായി ബന്ധപ്പെട്ടപ്പോൾ ചില സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതായി അറിയിച്ചു. നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്ന് ഉറപ്പും നൽകി എന്നാൽ ആറുമാസത്തോളം കാത്തിരുന്നിട്ടും പണം ലഭിക്കാതായതോടെയാണ് കസബ പോലീസിൽ പരാതി നൽകിയത്. കേസെടുത്ത ശേഷം കോഴിക്കോട് മുതലക്കുളത്തെ സ്ഥാപനം കസബ പോലീസ് സീൽ ചെയ്തു. കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയതായും തട്ടിപ്പിനിരയായവർ അറിയിച്ചു.





























