തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ ആരായിരിക്കും സി പി ഐ സ്ഥാനാർത്ഥി എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ട് ദിവസങ്ങളായി. കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എം പിയായ ടി എൻ പ്രതാപനും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയും കളത്തിലെത്തുമെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിട്ടും സി പി ഐയുടെ സ്ഥാനാർത്ഥി ആരാകും എന്നതിൽ യഥാർത്ഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. മുൻ മന്ത്രി വി എസ് സുനിൽ കുമാറിന്‍റെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നതെങ്കിലും മുൻ എം പി കെ പി രാജേന്ദ്രന്‍റെയും മന്ത്രി കെ രാജന്‍റെയും പേരുകളും സജീവ ചർച്ചയിലായിരുന്നു. എന്നാൽ ഇപ്പോൾ താനെന്തായാലും മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് പാർട്ടിയെ വീണ്ടും അറിയിച്ചിരിക്കുകയാണ് കെ പി രാജേന്ദ്രൻ.
തൃശൂർ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാനുള്ള ജില്ലാ കൗൺസിലിന്‍റെ 3 അംഗ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് രാജേന്ദ്രൻ വീണ്ടും നിലപാട് അറിയിച്ചത്. വി എസ് സുനിൽകുമാർ, കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ എന്നീ പേരുകളാണ് ജില്ലാ കൗൺസിൽ തീരുമാനിച്ചത്. ഈ പേരുകൾ സംസ്ഥാന കൗൺസിൽ പരിഗണിക്കാനിരിക്കെയാണ് കെ പി രാജേന്ദ്രൻ, മത്സരിക്കാനില്ലെന്ന കാര്യം പാർട്ടിയെ അറിയിച്ചത്. കെ പി രാജേന്ദ്രൻ പിൻവാങ്ങിയതോടെ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്‍റെ പേര് പകരം നൽകിയിട്ടുണ്ട്. കെ പി രാജേന്ദ്രൻ നിലവിൽ തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറാണ്. സംഘടനാ രീതി പാലിച്ചാണ് 3 പേരുകൾ ശുപാർശ ചെയ്തതെന്ന് സി പി ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതോടെ വി എസ് സുനിൽകുമാർ, മന്ത്രി കെ രാജൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് എന്നിവരിൽ ഒരാളാകും തൃശൂരിൽ പോരിനിറങ്ങുകയെന്നത് ഉറപ്പായിട്ടുണ്ട്.