കോഴിക്കോട് : കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും മുസ്‌ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നുതായും കെ.പി.എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
ലീഗിലേക്ക് തിരിച്ചുവരണമെന്ന ചര്‍ച്ച ലീഗ് സംസ്ഥാന നേതാക്കന്‍മാരുടെ അടുത്ത് നിന്നുമുണ്ടായതായി കാരാട്ട് റസാഖ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയതെന്നും തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച പ്രാദേശികമായിട്ടുള്ള ആളുകള്‍ ലീഗില്‍ നിന്നും പുറത്തുകടന്നതിന് ശേഷം എതിരാണെന്നും കാരാട്ട് റസാഖ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ഈ മാസം ആറിന് കോഴിക്കോട് വെച്ച് ചര്‍ച്ച നടത്തിയെന്നാണ് കാരാട്ട് റസാഖ് പറഞ്ഞിരുന്നത്. കൊടുവള്ളിയിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി കാരാട്ട് റസാഖിനെ തന്നെ മല്‍സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ലീഗിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നീക്കം നടക്കുന്നത്.