തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെ.പി.സി.സിയുടെ സമ്പൂർണ ഭാരവാഹി യോഗം ഇന്ന് ചേരും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ കെ. മുരളീധരനെയും ശശി തരൂരിനെയും തഴഞ്ഞെന്ന വിവാദങ്ങൾക്കിടെയാണ് യോഗം.എം.പിമാർ പരസ്യപ്രസ്താവന തുടരുന്നതിൽ സംസ്ഥാന-ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. നിർവാഹക സമിതി യോഗത്തിൽ ഈ അതൃപ്തി നേതൃത്വം പരസ്യമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന എം.പിമാരുടെ സ്വയം പ്രഖ്യാപനങ്ങൾക്കെതിരെയും വിമർശനം ഉയർന്നേക്കും.
പാർട്ടി പുനഃസംഘടനയ്ക്കായി കെ.പി.സി.സി ഉപസമിതി രൂപീകരിച്ചെങ്കിലും ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. പുനഃസംഘടനാ നടപടികൾ വേഗത്തിലാക്കാനുള്ള ചർച്ചകൾ നിർവാഹക സമിതിയിലുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള തുടർസമര പരിപാടികളുടെ ആലോചന എന്നിവയാണ് യോഗത്തിന്റെ മറ്റ് അജണ്ടകൾ.





























