പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മടത്തുംമുഴിയിൽ കടുവാ ഭീതി. കുളത്തിൻ നിരവിൽ കെട്ടിയിട്ട പശുവിനെ കടുവ കടിച്ചു കൊന്നതോടെ ഭീതിയിലാണ് നാട്ടുകാർ. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ക്യാമറകൾ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണമാരംഭിച്ചു.പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലകളിലെ പല പ്രദേശങ്ങളിലും ഭീതി നിലനില്‍ക്കെയാണ് പെരുന്നാട്ടില്‍ കടുവയുടെ ആക്രമണമണമുണ്ടാകുന്നത്. പെരുന്നാട് മൂന്നാം വാർഡില്‍ വളഞ്ഞനാല്‍ വീട്ടില്‍ റെജിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേ ദിവസം തന്നെ മറ്റ് മൂന്നിടങ്ങളിലാണ് പ്രദേശവാസികള് കടുവയെ കണ്ടതായി പറയുന്നത്.
പരാതികള്‍ക്ക് പിന്നാലെ രാജമ്പാറ സ്റ്റേഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്ന് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്ഥലത്ത് ക്യാമറ സഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് ഫോറസ്റ്റ് സംഘത്തിന്‍റെ പെട്രോളിംഗും പൊലീസിന്‍റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന വനമേഖലകളോട് ചേർന്ന ളാഹ , വടശ്ശേരിക്കര , ചിറ്റാർ , ആങ്ങമുഴി , തുടങ്ങിയ സ്ഥലങ്ങളിലും സമീപ ദിവസങ്ങളില്‍ കടുവയെ കണ്ടിരുന്നതായി ആളുകള്‍ക്ക് പരാതിയുണ്ട്.





























