കൊച്ചി: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ പത്തരയ്ക്ക് ഡിസിസി ഓഫീസിലാണ് യോഗം. സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. എല്ലാ മാസവും ചേരാൻ തീരുമാനിച്ച രാഷ്ട്രീയ സമിതി യോഗം കൂടുന്നത് അഞ്ചു മാസത്തിന് ശേഷമാണ്. എല്ലാ മാസവും ചേരാൻ തീരുമാനിച്ച രാഷ്ട്രീയ സമിതി യോഗം കൂടുന്നത് അഞ്ചു മാസത്തിന് ശേഷം.
വിഴിഞ്ഞം സമരം , ഗവർണർ – സർക്കാർ പോര് ഉൾപ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതെ പോയിട്ടും രാഷ്ടീയകാര്യ സമിതി വിളിച്ചില്ലെന്ന പരാതി ഗ്രൂപ്പ് ദേദമന്യേ നേതാക്കൾ ഉയർത്തും. യുഡിഎഫിൽ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം നേതാക്കൾക്കിടയുണ്ട്.
ലീഗിനെ ചേർത്ത് നിർത്തണമെന്നാണ് ഗ്രൂപ്പുകളുടെ വികാരം. ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതിൽ ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി 20 മണ്ഡലങ്ങളിലും നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം വിലയിരുത്തും. സർക്കാരിനെതിരെ അടുത്ത ഘട്ട സമര പരിപാടികളും ആസൂത്രണം ചെയ്യും. ചികിൽസ തുടരുന്ന ഉമ്മൻചാണ്ടിയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി സംസഥാനത്തിന് പുറത്തുള്ള രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കില്ല.





























