തിരുവനന്തപുരം : കെപിസിസി പുനസംഘടനയിൽ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിക്കാനുള്ള സാധ്യത പരിഗണിക്കുന്നു. 25 ജനറൽ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാൻ സാധ്യത. ജംബോ കമ്മറ്റിയും വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നപ്പോൾ 300 അംഗഭാരവാഹികളാണ് ഉണ്ടായിരുന്നത്. 140 കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങളും 96 സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 46 ഭാരവാഹികളുമാണ് ഉണ്ടായിരുന്നു. ഈ ജംബോ കമ്മറ്റിക്കെതിരെ വലിയ എതിർപ്പായിരുന്നു കോൺഗ്രസിനുള്ളിലും അണികൾക്കിടയിലും ഉണ്ടായിരുന്നത്.
കെ സുധാകരൻ അധ്യക്ഷപദവിയിലേക്ക് എത്തിയപ്പോൾ തന്നെ ജംബോ കമ്മറ്റികൾ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. അധ്യക്ഷനുൾപ്പെടെ പരമാവധി 51 അംഗ കെപിസിസി കമ്മറ്റിക്കാണ് ഇത്തവണ സാധ്യത. 25 ജനറൽ സെക്രട്ടറിമാരും 20 സെക്രട്ടറിമാരുമായിരിക്കും ഉണ്ടാവുക. വൈസ് പ്രസിഡന്റ് പദവി ഉണ്ടാകില്ലെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. കെപിസിസി ഭാരവാഹികളെ തീരുമാനിക്കാൻ ഗ്രൂപ്പ് പ്രാധാന്യമല്ല പ്രവർത്തനം മാത്രമായിരിക്കും എന്നാണ് വ്യക്തമാകുന്നത്.