തിരുവനന്തപുരം: കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ കെ സി വേണുഗോപാൽ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി വക്താവ്. എംഎൽഎമാരുടെ പ്രവിലേജ് ആണ് അവരുടെ നേതാവ് ആരെന്ന് തീരുമാനിക്കേണ്ടത്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് ആക്കിയില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അദ്ദേഹം തള്ളി. അത് വിശ്വസനീയമല്ല. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് ആക്കാൻ ഒരു പ്രോസസ് ഉണ്ടെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയും ഒരു പ്രോസസ് ഉണ്ടാകും.
അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്.






























