പത്തനംതിട്ട : ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവിക സേന തടഞ്ഞുവെച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന കപ്പലിലെ മൂന്ന് മലയാളികൾ അടക്കമുള്ള ജീവനക്കാരെ മോചിപ്പിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗിനി നാവിക സേന കസ്റ്റഡിയിൽ എടുത്ത ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാരെ നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരം അവർക്ക് കൈമാറുന്നതിന് നടത്തുന്ന നീക്കം അടിയന്തിര നയതന്ത്ര മാർഗ്ഗങ്ങളിലൂടെ തടഞ്ഞില്ലെങ്കിൽ കപ്പലിലെ ജീവനക്കാരുടെ മോചനം സാദ്ധ്യമല്ലാത്ത രീതിയിൽ ദീർഘനാളത്തെ നിയമ നടപടികൾക്ക് വിധേയമാകുമെന്നും ഇത് കസ്റ്റഡിയിലുള്ള ജീവനക്കാരുടെ ഭാവി തന്നെ അപകടത്തിലാക്കുമെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് അയച്ച നിവേദനത്തിൻ സാമുവൽ കിഴക്കുപുറം ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിൽ ഉള്ളവർ ദിവസങ്ങളായി ദുരിതപൂർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഇത് ഗൗരവമായി എടുക്കാതെ കേന്ദ്ര സർക്കാർ പുലർത്തുന്ന നിസംഗത പ്രതിഷേധാർഹമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. തടവിലുള്ള കപ്പൽ ജീവനക്കാരുടെ മോചനത്തിന് സംസ്ഥാന മുഖ്യമന്ത്രി, നോർക്കാ വകുപ്പ്, സംസ്ഥാനത്തു നിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവർ യുദ്ധകാല അടിസ്ഥാനത്തിൽ ഉണർന്ന് പ്രവർത്തിച്ച് ഇക്കാര്യത്തിൽ നിലനില്ക്കുന്ന അനിശ്ചിതത്വവും ആശങ്കയും പരിഹരിഹരിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.