തിരുവനന്തപുരം : സസ്ഥാനത്താകെ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും കല്ലിടല്‍ നിര്‍ത്തിവെക്കില്ലെന്ന് കെ റെയില്‍ എംഡി വി.അജിത്ത് കുമാര്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികളല്ല, മറിച്ച് സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് നടക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാനാവൂ എന്ന് കെ റെയില്‍ എംഡി പറഞ്ഞു.
കല്ല് പിഴുതെടുത്ത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടേണ്ടതുണ്ട്. ഇപ്പാള്‍ നടക്കുന്ന കല്ലിടലിന് ഹൈക്കോടതിയുടെ അനുമതി കൂടി ഉണ്ട്. കേരളത്തില്‍ എല്ലാ പദ്ധതികളുടെയും സാമൂഹികാഘാത പഠനത്തിന് കല്ലുകള്‍ ഇടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന് കല്ലിടല്‍ എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ എംഡിക്ക് ആയില്ല. കെ റെയില്‍ നഷ്ടപരിഹാരം ഘട്ടം ഘട്ടമായാണ് നല്‍കുക.
നഷ്ട പരിഹാരത്തിന്റെ 40 ശതമാനം പദ്ധതി പൂര്‍ത്തിയായ ശേഷം കൊടുത്താല്‍ മതി. ഇഷ്ടമുള്ളവര്‍ക്കത് ബോണ്ടാക്കിമാറ്റാം. അക്കാര്യങ്ങളെല്ലാം ഡിപിആറില്‍ പറയുന്നുണ്ടെന്നും അജിത്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ അലൈന്‍മെന്റ് മാറാന്‍ ഇനയും സാധ്യതുണ്ട് ഫൈനല്‍ അലൈന്‍മെന്റില്‍ ഇനിയും മാറ്റം വരുമെന്നും എംഡി കൂട്ടിച്ചേര്‍ത്തു. കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്.
പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പോലീസ് മേധാവി മാര്‍ക്കാണ് ഡിജിപിയുടെ നിര്‍ദ്ദേശം. സമരക്കാര്‍ക്കെതിരായ പോലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു. കെ -റെയില്‍ കല്ലുകള്‍ പിഴുതെറഞ്ഞാല്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
































