പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലാവധി അവസാനിച്ചിട്ടും പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ വർഷം മുൻ പ്രതിപക്ഷ നേതാവ് നടത്തിയ ഇടപെടൽ വീണ്ടും ചർച്ചയാകുന്നു.
1994ൽ Build-Own-Operate-Transfer (BOOT) പദ്ധതിയുടെ ഭാഗമായി 30 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കൈമാറിയ മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ 2024 ഡിസംബറിൽ അവസാനിച്ചു. 2025 ജനുവരി 1 മുതൽ പദ്ധതി കെഎസ്ഇബി ഏറ്റെടുക്കേണ്ടതായിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം പദ്ധതി പ്രദേശം നേരിട്ട് സന്ദർശിച്ച രമേശ് ചെന്നിത്തല, പദ്ധതി ഉടൻ തന്നെ കെഎസ്ഇബി ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പൊതുമേഖലയുടെ താൽപര്യം സംരക്ഷിക്കേണ്ട നിർണായക വിഷയമാണിതെന്നും സംസ്ഥാനത്തിന് കുറഞ്ഞ ചെലവിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള അവസരം സർക്കാർ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബി തന്നെ പദ്ധതി ഏറ്റെടുക്കാൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും കരാർ കാലാവധി നീട്ടി വീണ്ടും സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കമുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നത് ആശങ്കാജനകമാണെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
ഏകദേശം 200 കോടി രൂപ ചെലവിൽ പുതുതായി പദ്ധതി സൃഷ്ടിക്കേണ്ട സാഹചര്യം ഒഴിവാക്കി ചെറിയ നവീകരണത്തിലൂടെ തന്നെ നിലവിലെ 12 മെഗാവാട്ട് ശേഷിയുള്ള പദ്ധതി അടുത്ത 30 വർഷം കൂടി പ്രവർത്തിപ്പിക്കാനാകുമെന്നിരിക്കെ കാലാവധി നീട്ടൽ സംസ്ഥാനത്തിന് ദീർഘകാല സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മണിയാർ പദ്ധതി വിഷയത്തിൽ സർക്കാർ മുഴുവൻ കരാർ വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ വെച്ച് സുതാര്യമായ നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നഹാസ് പത്തനംതിട്ട മുന്നറിയിപ്പ് നൽകി.






























