തിരുവനന്തപുരം : ആശ്രിതനിയമനം ഉൾപ്പെടെ കെ.എസ്.ആർ.ടി.സി.യിൽ നടന്ന അഴിമതികൾ അന്വേഷിക്കാൻ വിജിലൻസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. അന്വേഷണം വൈകുന്നെന്ന് പരാതിപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹർജിക്ക് മറുപടിയായാണ് വിജിലൻസ് ഇക്കാര്യമറിയിച്ചത്. സർക്കാർ അനുമതിയോടെ മാത്രമേ വിജിലൻസിന് കേസെടുക്കാനാവൂ. കഴിഞ്ഞ ജൂണിൽ നൽകിയ അപേക്ഷയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും എറണാകുളം റെയ്ഞ്ച് ഡിവൈ.എസ്.പി. നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
രണ്ട് ആശ്രിതർക്ക് നിയമനം നൽകിയതുൾപ്പെടെ ഒട്ടേറെ ക്രമക്കേടുകൾ കെ.എസ്.ആർ.ടി.സി.യിൽ നടന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ വകുപ്പുതല അന്വേഷണം അട്ടിമറിക്കപ്പെട്ടു. ആശ്രിത നിയമനങ്ങൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽമാത്രം കേന്ദ്രീകരിച്ചതിലും ക്രമക്കേടുണ്ട്. ഈ വിഭാഗത്തിലെ 80 ശതമാനം ജീവനക്കാരും ആശ്രിതനിയമനത്തിലൂടെ എത്തിയവരാണ്. മറ്റു വിഭാഗങ്ങളിലേക്കൊന്നും ഇവരെ നിയമിച്ചിട്ടില്ല.
വ്യവസ്ഥകൾ ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളത്. ടോമിൻ തച്ചങ്കരി മേധാവിയായിരുന്നപ്പോഴാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ നടപടികൾ അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ജൂഡ് ജോസഫാണ് വിജിലൻസിന് പരാതി നൽകിയത്. നടപടി വൈകിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തമായി അന്വേഷണം നടത്തി ഒതുക്കിത്തീർക്കുന്ന രീതിയാണ് സ്ഥാപനത്തിൽ തുടരുന്നത്.