തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്. രണ്ടാം ശനി ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവൃത്തി ദിനമായ ഡിസംബർ 11 തിങ്കളാഴ്ച പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ മാസം ഡിസംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഡിസംബർ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം. കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് 04/09/2023- ന് ലഭിച്ച 8.79കോടി എന്ന റക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.
ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി ആയിരത്തിൽ അധികം ബസുകൾ ഡോക്കിൽ ഉണ്ടായിരുന്നത് 700 ന് അടുത്ത് എത്തിക്കാൻ സാധിച്ചു. ശബരിമല സർവിസിന് ബസുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസുകളും ക്രൂവും നൽകാൻ കഴിഞ്ഞു. മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.03 കോടി രൂപ നേടുവാൻ കഴിഞ്ഞതെന്നും സിഎംഡി പറഞ്ഞു. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എൻസിസി , ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു.





























