കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് തുടങ്ങുന്നു. യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് തുടങ്ങുന്നത്. കോഴിക്കോട്ട് നിന്ന് വിമാനത്താവളം വഴി പാലക്കാട്ടേക്കും തിരിച്ചും നാലുബസുകളാണ് സര്‍വീസ് നടത്തുക.
കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ കൂടുതലും രാത്രിയായതിനാലാണ് രാത്രി സര്‍വീസുകള്‍ തുടങ്ങുന്നത്. തിങ്കളാഴ്ച ബസുകള്‍ ഓടിത്തുടങ്ങും. സെപ്റ്റംബര്‍ 14-ന് എം.ഡി. ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. നവംബര്‍ രണ്ടിന് വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം സമയക്രമം തീരുമാനിച്ചു.
നിലവില്‍ കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തിവരുന്ന ട്രിപ്പുകളില്‍ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് രണ്ടു ട്രിപ്പ് വീതമാണ് ഇതനുസരിച്ച് വിമാനത്താവളംവഴി ക്രമീകരിക്കുന്നത്. അഞ്ചുമിനിറ്റാണ് ബസ് വിമാനത്താവളപരിസരത്തുണ്ടാവുക. മലപ്പുറം ക്ലസ്റ്റര്‍ ഓഫീസര്‍ വി.എം.എ. നാസറിനാണ് ഏകോപനച്ചുമതല. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് നേരത്തേ കെ.എസ്.ആര്‍.ടി.സി. ജന്റം ബസുകള്‍ ഓടിച്ചിരുന്നെങ്കിലും സാമ്പത്തികമായി നേട്ടമില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
ബസ്സുകളുടെ സമയവിവരം
കോഴിക്കോട്ടുനിന്ന് പുലർച്ചെ 4.30-ന് പുറപ്പെടുന്ന ബസ് 5.15-ന് കരിപ്പൂരിലെത്തും.
കോഴിക്കോട്ടുനിന്ന് രാത്രി 11.15-ന് പുറപ്പെടുന്ന ബസ് രാത്രി 12-ന് കരിപ്പൂരിൽ.
പാലക്കാട്ടുനിന്ന് രാത്രി 7.40-ന് പുറപ്പെട്ട് 11-ന് കരിപ്പൂരിൽ.
പാലക്കാട്ടുനിന്ന് രാത്രി ഒമ്പതിന് പുറപ്പെട്ട് 12.20-ന് കരിപ്പൂരിൽ.