കോട്ടയം : മുഖ്യമന്ത്രിയും താനും തമ്മിലോ സർക്കാരും കെഎസ്‌യുവും തമ്മിലോ ഒരു പ്രശ്നവുമില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നടത്തിയ വിമർശനങ്ങളിൽ ഒരിടത്തും വി.ഡി. സതീശൻ എന്ന പേര് പറഞ്ഞിട്ടില്ല. തിരുത്തലുകൾ ആവശ്യമാണെന്നാണ് പറഞ്ഞത്. ഇതുവരെയുള്ള ഒരു പ്രസ്താവനകളിലും മുഖ്യമന്ത്രിയുടെ പേര് മോശമാക്കിയിട്ടില്ല. പിള്ളേരുടെ ആശങ്ക പരിഹരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർക്ക് വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളല്ലേ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കെഎസ്‌യു പിള്ളേർക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ലല്ലോ. ഇത് ഒരിക്കലും ഒരു ഗ്രൂപ്പ് വിഷയമല്ല. സംഘടന വിഷയം മാത്രമാണ്. സർക്കാരും കെഎസ്‌യുവും തമ്മിൽ ശീതയുദ്ധമില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ഞാൻ ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. അതിനുശേഷം ഓഫിസുമായി ബന്ധപ്പെട്ടു സംസാരിച്ചു. ഇന്നോ നാളെയോ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും എപ്പോഴാണ് സൗകര്യമെന്നും ഓഫിസിൽനിന്ന് ചോദിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തെത്തും. അതിനുശേഷം കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും.






























