കോഴിക്കോട് : സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങള്‍ മാത്രമാണെന്ന ആരോപണവുമായി ലീഗ് നേതാക്കൾക്കെതിരേ മന്ത്രി കെ. ടി ജലീല്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പേജിലാണ് ലീഗ് നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തും ധൂര്‍ത്തുമെല്ലാം പരാമര്‍ശിച്ചുകൊണ്ട് കെ.ടി ജലീല്‍ പോസ്റ്റിട്ടത്. കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കായി ലീഗ് നടത്തിയ പണപ്പിരിവിനെയും പോസ്റ്റിലൂടെ ജലീൽ വിമർശിച്ചു.
“തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍കോട് – തിരുവനന്തപുരം ‘കാല്‍നട വാഹന വിനോദ യാത്ര’ക്കുള്ള ചെലവു പോലും കണ്ടെത്തിയത് ആസിഫയുടെ കണ്ണീര്‍ കണങ്ങളില്‍ ചവിട്ടിയാണെന്നത് ക്രൂരമാണ്”, ജലീൽ കുറിച്ചു. മണിമാളികയും വിലപിടിച്ച കാറുമൊക്കെ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്ന തരത്തില്‍ ഫിറോസിനെയും കെ. എം ഷാജിയെയും ഉന്നം വെച്ചുകൊണ്ട് അവരുടെ പേരെടുത്ത് പറയാതെയും ജലീൽ കുറിപ്പിൽ വിമർശിച്ചു. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനെയും ആത്മാര്‍ത്ഥതയുള്ള ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.