ന്യൂഡൽഹി : കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് ഇഡി. ഇതാണ് പോസിറ്റീവിറ്റി റേറ്റിലെ അപാകതയ്ക്ക് കാരണമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തരാഖണ്ഡിലെ കുംഭമേളയക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനാ റിപ്പോർട്ടുകളിൽ വ്യാപകമായ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇ.ഡിക്ക് പരാതി നൽകിയിരുന്നു.
പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുംഭമേളയ്ക്ക് എത്തിയത് പോലുമില്ല. തെറ്റായ പരിശോധനാ റിപ്പോർട്ട് നൽകിയതോടെ 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് 5.3 ശതമാനമായിരുന്നു.
കുംഭമേളയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ അഞ്ച് ലാബുകളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ കൃത്യമായി പരിശോധന നടത്താതെ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ലാബുകൾ പണം തട്ടിയെന്നാണ് ഇ.ഡി പറയുന്നത്. ലാബുകളിലെ ചില ജീവനക്കാരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു.
ടെസ്റ്റ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയാണ് പണം തട്ടിയിരുന്നത്. വ്യാജ ബില്ലുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു. ലാബുകൾക്ക് പരിശോധന നടത്തുന്നതിനായി ഇതുവരെ 3.4 കോടിയോളം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.