കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുമ്പോൾ കോന്നി റീച്ചിൽ മാത്രം ഉണ്ടായ അപകടങ്ങളിൽ കൂടൽ, കോന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ 11 പേരാണ് മരണപെട്ടത്. പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ആണ് അപകടങ്ങൾ വരുത്തുന്നത്. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിൽ ആണ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഉള്ളത്. മല്ലശേരിമുക്ക്, മാമ്മൂട്, വകയാർ, മുറിഞ്ഞകൽ, കൂടൽ, ഇഞ്ചപ്പാറ, കലഞ്ഞൂർ അടക്കമുള്ള പലസ്ഥലങ്ങളിലും വാഹനാപകടങ്ങൾ പതിവാക്കുകയാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ ഒന്നും തന്നെ അപകട മുന്നറിയിപ്പ് നൽകുന്ന സിഗ്നൽ ലൈറ്റുകൾ നിർമ്മാണം ഏറ്റെടുത്ത കെ എസ് ടി പി സ്ഥാപിച്ചിട്ടില്ല. മല്ലശേരി മുക്ക് മുതൽ പുളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങൾ നടക്കുകയും പിഞ്ചുകുഞ്ഞടക്കം 11 പേർ മരിക്കുകയും ചെയ്തു.
സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇടറോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ആണ് കൂടുതലും സംസ്ഥാന പാതയിൽ സംഭവിക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ തെന്നി മറിയുന്ന സംഭവങ്ങളും അനവധിയാണ്. സംസ്ഥാന പാതയുടെ സമീപം ഉള്ള പ്രധാന സ്‌കൂളുകൾക്ക് മുന്നിൽ പോലും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. സ്‌കൂൾ അധ്യയന വർഷാരംഭ കാലയളവിൽ സ്‌കൂൾ കുട്ടികൾ റോഡ് മറികടക്കുന്ന ഇടങ്ങളിൽ പോലീസ് സേവനം ലഭ്യമായിരുന്നു എങ്കിലും ഇപ്പോൾ അതുമില്ല. സ്‌കൂൾ അധികൃതർ തന്നെ കുട്ടികളെ റോഡ് മുറിച്ചു കടത്തുകയോ അല്ലെങ്കിൽ കുട്ടികൾ തന്നെ റോഡ് മുറിച്ചുകടക്കുന്നതോ ആണ് ഇപ്പോഴത്തെസ്ഥിതി. മുൻപ് സ്ഥാപിച്ച സീബ്രാ ക്രോസിംഗ് ലൈനുകളും കുറഞ്ഞ കാലയളവിനുള്ളിൽ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രികാല യാത്രക്കാർ ആണ് ഏറ്റവും കൂടുതൽ ഇതുമൂലം ബുദ്ധിമുട്ടുന്നത്. ദൂരെ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് സിഗ്‌നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.





























