ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വെള്ളക്കെട്ട് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സുരക്ഷ മുൻനിർത്തി തിരുവല്ല താലൂക്കിലെ 10 വിദ്യാലയങ്ങൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കും ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ഇന്ന് അവധി പ്രഖ്യാപിച്ചു. കാലവർഷം കലിതുള്ളിയപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങളുണ്ടായ രണ്ട് ജില്ലകളാണ് പത്തനംതിട്ടയും കോട്ടയവും. സമാനതകളില്ലാത്ത ദുരന്തത്തെയും കോട്ടയം അഭിമുഖീകരിച്ചു.
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നു. നിലവിൽ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുള്ളതും. കോട്ടയം -കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കുമരകം തിരുവാർപ്പ് ആയിമനം, ആർപ്പുക്കര തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. നിലവിൽ 99 ക്യാമ്പുകൾ ആണ് ജില്ലയിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുള്ളത്. റാന്നിയിലും കോന്നിയിലും വെള്ളമിറങ്ങി. തിരുവല്ല താലൂക്കിൽ ദുരിതത്തിന് അറുതിയായിട്ടില്ല. അപ്പർകുട്ടനാട്ടിൽ രണ്ടടിയോളം മാത്രമാണ് വെള്ളം കുറഞ്ഞത്. നിരണം പഞ്ചായത്തിൽ കടുത്ത ദുരിത സഹചര്യമാണിപ്പോഴും. പത്തനംതിട്ടയിൽ 62 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഇതിൽ 55 ക്യാമ്പുകളും തിരുവല്ല താലൂക്കിലാണ്. 5550 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.






























