കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന-കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് സർക്കാർ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ജനറൽ ഫയർ ഫോഴ്സിന്റെ സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് കേടുപാടുകൾ വിലയിരുത്തുകയും നിലയം സുരക്ഷിതമാക്കുന്നതിനും പ്രവർത്തനരഹിതമായ യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാനും വൈദ്യുതി-ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനും എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ അസാധാരണ സാഹചര്യത്തിൽ വൈദ്യുതി പരമാവധി ലാഭിച്ച് ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





























