തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും അഭൂതപൂർവവുമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. മഴക്കുറവ്, രാജ്യവ്യാപകമായ വൈദ്യുതി ക്ഷാമം, കുത്തനെ ഉയർന്ന വൈദ്യുതി ഉപഭോഗം എന്നിവ ഒരേസമയം ഉണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും ഇത് മറികടക്കാൻ കെഎസ്ഇബി വിവിധ തലങ്ങളിൽ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ സാധാരണയായി പ്രതിദിനം 70 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. 75 മുതൽ 80 ദശലക്ഷം യൂണിറ്റ് വരെ തടസ്സമില്ലാതെ വിതരണം ചെയ്യാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ പ്രതിദിന ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലേക്ക് ഉയർന്നിരിക്കുകയാണ്. ഈ അധിക ആവശ്യം നിറവേറ്റാൻ ആവശ്യമായ വൈദ്യുതി വിപണിയിൽ ലഭ്യമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതോടെ ജലവൈദ്യുതി ഉൽപാദനം കുറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാനും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും ഉയർന്ന വൈദ്യുതി ഉപഭോഗം കേരളം മുമ്പ് നേരിട്ടിട്ടില്ലെന്നും, രാഷ്ട്രീയ മാറ്റങ്ങളുമായി ഈ പ്രതിസന്ധിക്ക് ബന്ധമില്ലെന്നും രാജമാണിക്യം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അര മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണോ, അതോ സാധാരണ നിരക്കിന്റെ പലമടങ്ങ് വില നൽകി വൈദ്യുതി വാങ്ങണോയെന്നതാണ് സർക്കാരും കെഎസ്ഇബിയും നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.





























