മനാമ : വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെ വരാൻ തടസ്സമില്ല. സുരക്ഷാ പരിശോധനയ്‌ക്കിടെ അറസ്റ്റിലായാൽ കനത്ത പിഴയിട്ട് നാടുകടത്തും. ആ ജീവനാന്ത പ്രവേശന വിലക്കും മറ്റു ഗൾഫ് രാജ്യങ്ങളിൽ അഞ്ചുവർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
താമസ നിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ കണ്ടെത്താൻ സുരക്ഷാ പരിശോധന വ്യാപകമാക്കും. ഏതാണ്ട് 1.6 ലക്ഷം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ 30വരെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 30,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.2 ലക്ഷം താമസ നിയമ ലംഘകരെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.