കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയെ കൂടാതെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധത്തില്‍ പങ്കെടുക്കും.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷം ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സര്‍ക്കാറിനെതിരെ രംഗത്തു വന്നു. ഇത് സര്‍ക്കാരിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
‘എനക്കാ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’ – എന്നായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.
മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ‘ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാന്‍ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവര്‍ക്ക് പിന്തുണ കൊടുക്കും’- അദ്ദേഹം പറഞ്ഞു.
കടയടപ്പിക്കാനുള്ള നടപടികളുമായി പോലീസ് ഇറങ്ങിയാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നാണ് സുധാകരന്‍ പ്രഖ്യാപിച്ചത്. ‘നിസഹായത കൊണ്ടാണ് വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ കണ്ണില്‍ അത് തെറ്റായിരിക്കാം പക്ഷേ അവരെ അനുനയിപ്പിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങളും എത്തിക്കാന്‍ ബാധ്യതപ്പെട്ട ഒരു സര്‍ക്കാര്‍ തെരുവ് ഭാഷയില്‍ പ്രതികരിച്ചത് കേരളത്തിലെ സമൂഹമനസാക്ഷിക്ക് മുമ്പില്‍ ഒരു ചോദ്യ ചിഹ്നമാണ്. ഒരിക്കലും ഒരു മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകളാണ് പിണറായി വിജയനില്‍ നിന്ന് ഉണ്ടായത്. ആരോടാണ് മുഖ്യമന്ത്രി ഈ വാക്കുകള്‍ പറഞ്ഞത് ? കടം കേറി സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ സ്വര്‍ണം വരെ വില്‍ക്കേണ്ടി വന്നു ആത്മഹത്യ മുന്നില്‍ക്കാണുന്ന കച്ചവടക്കാരോടാണ്’ – സുധാകരന്‍ ചൂണ്ടിക്കാട്ടി.
ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ‘കട തുറക്കാതെ വ്യാപാരികള്‍ അവരുടെ ബാധ്യതകള്‍ എങ്ങനെ നിറവേറ്റാനാണ്. അധ്വാനിച്ച് കഴിയുന്ന എല്ലാവരും ക്ഷമിച്ചു ക്ഷമിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ് നിങ്ങളൊക്കെ മര്യാദയ്ക്ക് നിന്നില്ല എങ്കില്‍ കാണിച്ചു തരാം എന്ന് മുഖ്യമന്ത്രി പറയുന്നത്. അത് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അവരെ വിരട്ടുകയാണ്. ഞങ്ങളുടെ കൈയില്‍ പോലീസുണ്ട് എന്ന ചിന്തയാണ് എങ്കില്‍ അത് കേരളത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് വ്യാപാരി വ്യവസായ സമിതി സംസ്ഥാന അധ്യക്ഷന്‍ വികെസി മമ്മദ് കോയയും കടകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ബിജെപിയും വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘ലക്ഷക്കണക്കിന് വ്യാപാരികള്‍ കട തുറക്കാന്‍ കഴിയാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്. കട തുറക്കുമെന്ന് പറഞ്ഞപ്പോള്‍ കാണിച്ചു തരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണിത്. മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികളാണ് കടതുറക്കാന്‍ പരിശ്രമിക്കുന്നത്. അവരെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ്. നമ്മുടെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് ഐഎംഎ അടക്കം വിദഗദ്ധര്‍ പറഞ്ഞിട്ടുള്ളതാണ്. കടകള്‍ കൂടുതല്‍ സമയം തുറക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്. വ്യാപാരികള്‍ കട തുറക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ അവരെ സഹായിക്കും’- സുരേന്ദ്രന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ് എന്നാണ് വ്യാപാരികളും പൊതുസമൂഹവും ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിത സമയങ്ങളില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത് വലിയ തിക്കിനും തിരക്കിനും കാരണമാകുന്നുണ്ട്. ഈ രീതിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഐഎംഎയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുംപിടിത്തം തുടരുകയാണ്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷനുള്ള ഇരുപതിനായിരം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയെന്നാണ് കണക്ക്. പൂട്ടിയ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പിന് നല്‍കിയ അപേക്ഷയനുസരിച്ചുള്ള കണക്കാണിത്. ഇതിനു പുറമേയാണ് രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനേകായിരം ചെറുകിട സ്ഥാപനങ്ങള്‍.