കോട്ടയം: യുകെയിൽ വീസ വാഗ്ദാനം ചെയ്ത് നിരവധി മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു പരാതിയുമായി രംഗത്ത് വന്നിരുന്നു. ഡിനിയായുടെ പിതാവിന്റെ അനിയൻ്റെ മകനും മകളും യുകെയിലുണ്ടെന്നും, അവരുടെ പരിചയക്കാരായ മലയാളികൾ കേരളത്തിൽ നിന്ന് യുകെയിൽ എത്തിയത് അഞ്ജന പണിക്കർ വഴിയാണ് എന്ന് അറിയിക്കുകയും അവർ അഞ്ജനയുടെ ഫോൺ നമ്പർ നൽകുകയും ഫോണിലൂടെ പരിചയപ്പെട്ട സംസാരിക്കുകയും ബ്രഹ്മപുരത്തെ അഞ്ജനയുടെ വീട്ടിൽ എത്തി ആദ്യ ഗഡുവായി പണം നൽകിയത് പിന്നീട് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയും ചെയ്തു.
ഡിനിയായിൽ നിന്ന് മാത്രം 6.40 ലക്ഷം രൂപയാണ് അഞ്ജന കൈപ്പറ്റിയത്. യുകെയിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്ത് 18.60 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതി വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയിൽ പൊലീസ് അഞ്ജനയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഗർഭണിയായതു കൊണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച അഞ്ജന കുടുംബസമേതം നാട് വിടുകയും, ഒളിവിൽ ഇരുന്ന് വീസ തട്ടിപ്പ് തുടരുകയാണ് ചെയ്യുന്നത്. വീസയക്ക് പണം നൽകിയവർ അഞ്ജനയെ അന്വേഷിച്ച് ബ്രഹ്മപുരത്ത് എത്താറുണ്ടയെന്നും, അഞ്ജനയുടെ ആദ്യ വിവാഹത്തിലെ മൂന്നു പെൺമക്കളെ കൂട്ടിയാണ് ഒളിവ് ജീവിതമെന്നും അയൽവാസികൾ വെളിപ്പെടുത്തുന്നു. അഞ്ജനയേയും ഭർത്താവിനെയും പിടികൂടാൻ വല വിരിച്ച് കേരള പോലീസ് വിവിധ ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.





























