തൃശൂർ: കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പാർട്ടിയിലേക്ക് തിരിച്ചെടുത്തു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. മേയർ പദവിയുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ലാലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. എഐസിസി, കെപിസിസി നേതാക്കളുമായി താൻ ബന്ധപ്പെട്ടെന്നും പിന്നാലെ ഡിസിസിക്ക് തന്നെ തിരിച്ചെടുക്കാൻ ഉള്ള നിർദേശം നൽകിയിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു.
താൻ ഒരിക്കലും പാർട്ടി വിട്ട് പോയിട്ടില്ല എന്നും പാർട്ടി തന്നെ പുറത്താക്കിയിരുന്നുമില്ല എന്നും ലാലി ജെയിംസ് പറഞ്ഞു. പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട ആളല്ല താൻ എന്ന ബോധ്യം തനിക്കുണ്ട്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിൽ വരണം. അതിന് തന്നെപ്പോലുള്ള ആളുകൾ മാറിനിൽക്കേണ്ടത് ഉചിതമല്ല എന്ന് തനിക്ക് മനസിലായി എന്നും ലാലി ജെയിംസ് പറഞ്ഞു. മേയർ പദവിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ലാലി പറഞ്ഞു. മരണം വരെ കോൺഗ്രസുകാരിയാണ് താൻ. പാർട്ടിയിൽ ഉറച്ചുനിക്കും, എന്നും കോൺഗ്രസ് പ്രവർത്തകയായിരിക്കുമെന്നും ലാലി ജെയിംസ് പറഞ്ഞു.





























