എരുമേലി : നിർദിഷ്‌ട എരുമേലി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12ന് എരുമേലി റോട്ടറി ഹാളിലും 13 ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും നടക്കുമെന്ന് അധികൃതർ അറിയിച്ചു. 3.5 കിലോമീറ്റർ നീളത്തിൽ ചാരുവേലി മുതൽ കാരിത്തോട് ചേന്നോത്ത് ഭാഗം വരെയാണ് റൺവേ നിർമാണത്തിന് ഉദ്ദേശിക്കുന്നത്. 149 കോൺക്രീറ്റ് കെട്ടിടങ്ങളേയും 74 ഷീറ്റിട്ട വീടുകളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പദ്ധതി പൂർണമായും ബാധിക്കുമെന്നും ആറ് വാർക്കകെട്ടിടങ്ങളെയും ഒരു ഷീറ്റ്, ഒരു ഓട് കെട്ടിടങ്ങളെയും ഭാഗികമായി ബാധിക്കുമെന്നും അധികൃതർ പറഞ്ഞു.
നിലവിൽ ഏറ്റെടുക്കുന്ന സ്ഥലത്ത് ആറ് വാണിജ്യ കെട്ടിടങ്ങൾ ഉണ്ട്. പദ്ധതി പ്രദേശത്ത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന നോയൽ മെമ്മോറിയൽ എൽ പി സ്കൂളും സെന്റ് ജോസഫ് പള്ളിയും ഉൾപ്പെടുന്നുണ്ട്. എയർപ്പോർട്ടിനായി 1039.8 ഹെക്ടർ ഭൂമിയാണ് മൊത്തം വേണ്ടത് . 916.27 ഹെക്ടർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും 123.53 ഹെക്ടർ ഭൂമി വ്യക്തികളിൽ നിഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ്. 358 ഭൂമുടമകളെ ഭൂമി ഏറ്റെടുക്കൽ നേരിട്ട് ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നതാണ്. ആകെ 579 കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക. എസ്റ്റേറ്റിന് പുറത്തുനിന്നും ഏറ്റെടുക്കുന്ന സ്ഥലത്ത് റബ്ബർമരം -31313, പൈനാപ്പിൾ -11620, കാപ്പി -3980 എണ്ണവും ഉണ്ട്.
പദ്ധതി ബാധിക്കുന്നവർക്കായി പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. പുനരധിവാസം, പുനഃസ്ഥാപനം, നഷ്ടപരിഹാരം എന്നിവ ലാൻഡ് അക്വിസിഷൻ ഓഫീസാണ് തീരുമാനിക്കുന്നത് എന്നും പറയുന്നു. സ്ഥലം നഷ്ടപ്പെടുന്നവരുടെ പൂർണ വിവരവും പഠന റിപ്പോർട്ടിൽ ലഭ്യമാണ്. മുക്കട – എരുമേലി റോഡിൽ ആയിരിക്കും പ്രധാന കവാടം. ഓരുങ്കൽ കടവ് – എരുമേലി ഭാഗത്ത് ഏറ്റെടുക്കുന്ന ഭാഗം സിഗ്നൽ ലൈറ്റ് മേഖല ആയിരിക്കുമെന്നാണ് സൂചന. ഈ പ്രദേശത്ത് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ മൊത്തമായി ഏറ്റെടുക്കുവാൻ സാധ്യത കുറവാണ്.
തിരുവനന്തപുരം എയർപോർട്ടിലൊക്കെ റോഡുകളിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് . ഇന്ത്യക്ക് പുറത്ത് സ്വകാര്യ കെട്ടിടങ്ങളുടെ മുകളിലും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സിഗ്നൽ ലൈറ്റ് ഇപ്പോൾ സ്ഥാപിക്കുമ്പോൾ അതിനുള്ള സ്ഥലം ഏറ്റെടുത്ത് ചുറ്റുമതിൽ നിർമ്മിച്ച് കമ്പിവേലി ഇടണമെന്നാണ് ഇന്റർനാഷണൽ എയർപോർട് അതോറിട്ടി നിഷ്ക്കർഷിച്ചിരിക്കുന്നത്. സുരക്ഷാ സാധ്യത മുമ്പിൽകണ്ടാണ് ഇപ്രകാരം ഒരുക്കുന്നത്.