ചെങ്ങന്നൂര്‍ : വെണ്മണി സെയിന്റ് തോമസ് മാര്‍ത്തോമ്മാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കാഴ്ചകളിലൊന്ന്. ഇതിക – യ്ക്ക് ഒരു വയസാണു പ്രായം. ഇത്രയും വലിയ ആള്‍ക്കൂട്ടം അവളാദ്യമായാണ് കാണുന്നത്. ദുരിതാശ്വാസ ക്യാംപിലെ തടി ബഞ്ചുകള്‍ കുട്ടിയിട്ട് അതില്‍ വിരിച്ച പുല്‍പായയില്‍ കിടക്കുമ്പോള്‍ ആളും ബഹളവും കാണുന്നതിന്റെ അങ്കലാപ്പി ലാണവള്‍. തണുത്ത കാറ്റടി ക്കുമ്പോള്‍ അമ്മ, വിഷണുപ്രിയ അവളെ നെഞ്ചോട് ചേര്‍ത്തു പിടിക്കും. അപ്പോള്‍ അവള്‍ ചുണ്ടു കോട്ടി അടക്കിപിടിച്ചുള്ള കരച്ചില്‍ നിര്‍ത്തി അമ്മയുടെ തോളിലേക്കു ചായും. മറ്റു സമയങ്ങളില്‍ കൂടെ കളിക്കാനും കൊഞ്ചിക്കാനും കുഞ്ഞു ഇതിക-യ്ക്കു കൂട്ടായി ജ്യേഷ്ഠന്‍ മൂന്നുവയസ്സുകാരന്‍ ഹൃദുദേവും ഒപ്പമുണ്ട്.
വെണ്മണി 13-ാം വാർഡില്‍ വല്യേറ്റിൻ കണ്ടത്തിൽ ചന്തുവിന്റെ കുടുംബമാണിത്.
അച്ചന്‍കോവിലാറ് കരകവിഞ്ഞ് വീട്ടില്‍ വെള്ളം കയറിയ 20 ഓളം കുടുംബങ്ങളില്‍ നിന്നുള്ള 85 പേര്‍ ഈ ക്യാംപിലാണ്. ഇതില്‍ 30 പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. പഞ്ചായത്തിലെ 10,13, 14 എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവരാണ് താമസക്കാര്‍. കുഞ്ഞു ഇതികയുടെ വീട് ആറിന്റെ കരയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പിഞ്ചുകുട്ടികളുമായി വീട്ടില്‍ നിന്നു മാറാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ സുരക്ഷയെ കരുതി ക്യാംപിലേക്കു മാറാന്‍ ചന്തുവും വിഷ്ണുപ്രിയയും ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.
ക്യാമ്പില്‍ മറ്റൊരു മൂലയില്‍ കുറച്ചു സ്ത്രീകള്‍ വട്ടം കൂടിയിരുന്ന് പച്ചക്കറി അരിയുകയാണ് . പുരുഷന്മാരില്‍ ചിലരും സഹായത്തിനുണ്ട്. മറ്റു ചിലര്‍ പത്ര വായനയിലാണ്. കുറുമ്പന്മാരായ മൂന്നു -നാലു കുട്ടികള്‍ അവിടൊന്നും ഇരിക്കാതെ ഓടിക്കളിക്കുന്നുമുണ്ട്. സമയം ഉച്ച കഴിഞ്ഞ് രണ്ടരയാകുന്നു. ഉച്ചഭക്ഷണം തയ്യാറാകുന്നതേയുള്ളു. ചോറും രസവും അവിയലുമാണ് മെനു.
രാവിലെ വില്ലേജ് ഓഫീസില്‍ നിന്ന് അരിയും പച്ചക്കറിയും മറ്റും എത്തിച്ചു നല്‍കിയിരുന്നു. ഉപ്പുമാവും കട്ടന്‍ കാപ്പിയുമായിരുന്നു പ്രഭാത ഭക്ഷണം. ആശാ പ്രവര്‍ത്തക വനജയ്ക്കൊപ്പം അഞ്ജുവും രാധമ്മയും, സുനിയും, ആര്യയും എല്ലാം ക്യാംപിലെ ദൈനം ദിന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ചെങ്ങന്നൂര്‍ നഗരസഭയിലും തിരുവന്‍ വണ്ടൂര്‍, പാണ്ടനാട്, മുളക്കുഴ, പുലിയൂര്‍, ചെറിയനാട് തുടങ്ങിയ പഞ്ചായത്തുകളിലും ക്യാംപിന്റെ പേര് മാറുന്നതല്ലാതെ ഏറെക്കുറേ കാഴ്ചകള്‍ ഇതൊക്കെത്തന്നെയാണ്.
എവിടെയും കൂട്ടായ്മയുടെ കളിചിരി മേളമാണെങ്കിലും അവരില്‍ ഭൂരിപക്ഷം കുംബങ്ങള്‍ക്കും വെള്ളമിറങ്ങിയാലും ഉടനെങ്ങും വീടകളിലേക്കു മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് പലരുടെയും ദു:ഖം. ഭൂരിപക്ഷം കുടുംബങ്ങളുടെയും വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. വെള്ളം പൂര്‍ണമായി ഇറങ്ങിയാലും വീടും വസ്തുവകകളും കേടുപാടുകള്‍ മൂലം നശിക്കു മെന്നതാണ് കാരണം. ഓട്ടോയും ഇരു ചക്ര വാഹനങ്ങളും അടക്കം പലരുടെയും വീട്ടു വളപ്പില്‍ കിടന്ന് നശിക്കുകയാണ്. വെള്ളം കയറിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു പോരുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. താലൂക്കില്‍ ഇപ്പോള്‍ 69 ക്യാംപുകളാണുള്ളത്. വെണ്മണി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാംപുകളുള്ളത്, 16. ഇത്രയും ക്യാംപുകളിലായി 1781 കുടുംബങ്ങളില്‍ നിന്നായി 5911 പേരാണുള്ളത്. ഭക്ഷണ സാമഗ്രികള്‍ സിവില്‍ സപ്ലൈസ് വകുപ്പാണ് ലഭ്യമാക്കുന്നത്.