തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും അധികാര തുടർച്ചയെന്ന് എൽ ഡി എഫ് പ്രതീക്ഷ. അവസാനവട്ട കണക്കുകൂട്ടലിലും 75 സീറ്റുകൾ നേടി ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ അത്ര വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താൻ ആവശ്യമായ സീറ്റുകൾ ലഭിക്കുമെന്നാണ് സി പി എമ്മിന്റെ അവസാനവട്ട കണക്കുകൂട്ടൽ. 7 ജില്ലകൾ രക്ഷിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ ലഭിക്കുന്ന സീറ്റുകൾ ഇടത് മുന്നണിക്ക് ഭരണത്തുടർച്ച സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇടതുകോട്ടയെന്ന കൊല്ലത്തിന്‍റെ ഖ്യാതിക്ക് ഇളക്കംതട്ടിയ തദ്ദേശ തെരഞ്ഞെടുപ്പാണ് കടന്നു പോയത്. സി പി എമ്മിന്‍റെ ശക്തികേന്ദ്രങ്ങള്‍ പോലും യു ഡി എഫ് തരംഗത്തില്‍ ആടിയുലഞ്ഞു. കനത്ത തിരിച്ചടിയുടെ ആഘാതം വിട്ടുമാറും മുമ്പ് വന്നുചേര്‍ന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ സീറ്റുകളിൽ വിജയിക്കാനായാൽ അത് സി പി എമ്മിന് ആശ്വാസമേകും.































