പത്തനംതിട്ട : 2024 ജനുവരി 13 ന് നടക്കുന്ന എസ്.സി.ബി No.61 ന്റെ തെരഞ്ഞെടുപ്പിൽ സിപിഎം നേതാവുമായ 10 വർഷത്തിലേറെ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പിജെ അജയകുമാറിനെ ഒഴിവാക്കി എൽഡിഎഫ് പാനൽ പ്രഖ്യാപിച്ചു. സിപിഎംന്റെ ഏരിയ കമ്മിറ്റിയും സഹകാരികളും ആവശ്യപ്പെട്ടിട്ടും സിപിഎം ജില്ലാ നേതാക്കളെ സ്വാധീനിച്ച് പ്രാദേശിക നേതൃത്വത്തിലെ ചിലർ സംസ്ഥാന കമ്മിറ്റിയെക്കൊണ്ട് അനുമതി നിഷേധിക്കുകയായിരുന്നു. മൂന്നു ടേമിൽ ഏറെ മത്സരിച്ച പലർക്കും ജില്ലയിൽ അവസരങ്ങൾ നൽകിയിട്ടും അജയകുമാറിന് അനുമതി നിഷേധിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്ന് പറയുന്നു.
യുഡിഎഫ് കുത്തകയായിരുന്ന വളളിക്കോട് എസ്.സി.ബി പിജെ അജയകുമാറിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. അജയകുമാറിന് അനുമതി നിഷേധിച്ചതിൽ ഇടതു മുന്നണിക്കുള്ളിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ പാനലിൽ ചെറുപ്പക്കാർക്ക് അർഹമായ പ്രാധിനിത്യം നൽകിയപ്പോൾ പാർട്ടിയിലും തെരഞ്ഞെടുപ്പുകളിലും യുവത്വത്തിന് പ്രാധാന്യം നല്‌കണമെന്ന് പറയുന്ന സിപിഎം പാനലിൽ ചെറുപ്പക്കാർക്ക് അവസരം നിഷേധിച്ചത് ഇടതുപക്ഷ യുവജന സംഘടനയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരും സഹകാരികളും എല്ഡിഎഫിന്റെ പ്രചാരണ പ്രവർത്തങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ തീരുമാനിച്ചതായി സൂചനയുണ്ട്.





























