ബംഗാൾ : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 29 സീറ്റുകളിൽ നിർണായകമായ മുന്നേറ്റം നടത്തുമെന്ന് രാഷ്ട്രീയ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ പൂജ്യം സീറ്റ് എന്ന നാണക്കേടിൽ നിന്നും കരകയറാനുള്ള കടുത്ത പരിശ്രമത്തിലാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി ഇത്തവണ പോരിനിറങ്ങിയത്. ഇതിൽ മൂന്ന് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ നേരിട്ട് വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മുർഷിദാബാദ് ജില്ലയിലെ ഡോങ്കലിൽ മത്സരിക്കുന്ന മുസ്താഫിർ റഹ്മാൻ, ജലാംകിയിലെ യൂനസ് അലി സർക്കാർ, നോർത്ത് ദിനാരാജ്പൂരിലെ കരന്ഡിഗിയിൽ നിന്നുള്ള മുഹമ്മദ് ശഹാബുദ്ദീൻ എന്നിവരിലാണ് സിപിഎം പ്രധാനമായും വിജയപ്രതീക്ഷ അർപ്പിക്കുന്നത്.
34 വർഷം ബംഗാൾ ഭരിച്ച പാർട്ടിക്ക് നിലവിൽ നിയമസഭയിലോ രാജ്യസഭയിലോ അംഗങ്ങളില്ലാത്ത സാഹചര്യം മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇത്തവണ എസ്ഡിപിഐ, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നീ പാർട്ടികളുമായി ധാരണ ഉണ്ടാക്കിയാണ് ഇടതുപക്ഷം മത്സരരംഗത്തുള്ളത്. സിപിഎം വോട്ട് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന 29 മണ്ഡലങ്ങളിൽ 27 എണ്ണത്തിലും ഈ പാർട്ടികൾക്ക് നിർണായക സ്വാധീനമുണ്ട് എന്നത് ശ്രദ്ധേയമാണ്.






























