തിരുവനന്തപുരം : യോഗ്യതയില്ലാതെ കപടമാർഗ്ഗങ്ങളിൽ നേടിയ പ്രിൻസിപ്പൽ സൈൻ്റിസ്റ്റ് തസ്തികയിൽ നിന്ന് ടി.ബി.ജി.ആർ.ഐ പുറത്താക്കിയ സാഹചര്യത്തിൽ കേരള സർവ്വകലാശാലയിലെ ചാൻസിലർ നോമിനിയായ സിൻഡിക്കേറ്റംഗം വിനോദ്കുമാർ സർവ്വകലാശാല സിൻഡിക്കേറ്റിൽ നിന്ന് രാജിവയ്ക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിൻ്റെ നോമിനേഷൻ ചാൻസിലർ പിൻവലിക്കണമെന്നും ഇടതുസിൻഡിക്കേറ്റംഗങ്ങക്കുവേണ്ടി
അഡ്വ.ജി.മുരളീധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആയൂർവേദ ബിരുദം മാത്രം നേടിയിട്ടുള്ള വിനോദ്കുമാർ ടി.ബി.ജി.ആർ.ഐ ൽ ജൂനിയർ സൈൻ്റിസ്റ്റായാണ് നിയമനം നേടിയത്.
ആയുർവേദ ഡോക്ടറെന്ന നിലയിൽ അതിൽ മാത്രമേ തുടരാനാകൂ. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് എന്ന ഉയർന്ന തസ്തികയുടെ അടിസ്ഥാന യോഗ്യതകൾ ബിരുദാന്തര ബിരുദം (ഫസ്റ്റ് ക്ലാസ്സ് ), പി.എച്ച്. ഡി. ബിരുദം എന്നിവയാണ്. ആയുർവേദത്തിൽ ബിരുദം മാത്രം യോഗ്യതയായി നേടിയിട്ടുള്ള വിനോദ്കുമാർ തൻ്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് രഹസ്യമായി മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി നിയമവിരുദ്ധമായി സ്ഥിരനിയമനം നേടിയത്. യോഗ്യതയനുസരിച്ച് വിനോദ്കുമാറിന് ഒരിക്കലും പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്തുതതസ്തികയിലേക്ക് തെറ്റായ വഴികളിൽ കടന്നുകൂടിയതിനെതിരായ നിയമപോരാട്ടത്തിനൊടുവിലാണ് ടി.ബി.ജി.ആർ.ഐ നടപടി സ്വീകരിച്ചത്.
40- വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന തസ്തികയിൽ ഡോ.വിനോദ് കുമാർ നാല്‌പത്തിഏഴാം വയസ്സിലാണ് അപേക്ഷിക്കുന്നത്. യോഗ്യരായ മറ്റ് അപേക്ഷകരെ പുറംതള്ളുന്നതിനായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയത്തെ പത്തു വർഷമാക്കിമാറ്റിയും അപേക്ഷകരിൽ തനിക്കുമാത്രമുള്ള അധിക സ്കില്ലുകളെ നിയമവിരുദ്ധമായി അംഗീകൃത യോഗ്യതയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടെ നഗ്‌നമായ അഴിമതിയും സ്വജനപക്ഷപാതവും ജോലിയിൽ കടന്നുകൂടുന്നതിനു പിറകിലുണ്ടായിരുന്നതായി
കണ്ടെത്തിയിട്ടുണ്ട്.
മറ്റുള്ള അപേക്ഷകരെയെല്ലാം ഒഴിവാക്കിയാണ് വിനോദ്കുമാറിനെമാത്രം ഇന്റർവ്യൂ നടത്തി നിയമിച്ചത്. ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്നും അയോഗ്യനായതിനാൽ ഒഴിവാക്കുന്നതായും ടി.ബി.ജി.ആർ.ഐ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണറിവ്. അയോഗ്യനായതിനാൽ പ്രിൻസിപ്പൽ സൈൻ്റിസ്റ്റ് തസ്തികയിൽ നിന്ന് സ്ഥാപനം പുറത്താകുന്ന ഒരാൾ പ്രസ്തുത തസ്തികയുടെ മെരിറ്റ് കാണിച്ചുനേടിയ കേരള സർവ്വകലാശാല സെനറ്റുസ്ഥാനവും സിൻഡിക്കേറ്റ് അംഗത്വവും ഒരു നിമിഷംപോലും തുടരാൻപാടില്ല. അയോഗ്യർക്കും അഴിമതിക്കാർക്കും സർവ്വകലാശാലകളിൽ സ്ഥാനമില്ല.
മുൻചാൻസിലർ അയോഗ്യരെയാണ് സർവ്വകലാശാലകളിൽ നോമിനേറ്റ് ചെയ്തെന്ന പരാതി ഞങ്ങൾ ഉയർത്തിയിരുന്നു. യോഗ്യതയില്ലാത്തവർ, തെറ്റിദ്ധരിപ്പിച്ച് നേടിയ ഇത്തരം നോമിനേഷൻ ചാൻസിലർ ഇടപെട്ട് അടിയന്തിരമായി പിൻവലിച്ച് ഇനിയെങ്കിലും മാതൃകകാട്ടണം. കപടവേഷക്കാർ സർവ്വകലാശാല സിൻഡിക്കേറ്റിൽ തുടരുന്നത് അംഗീകരിക്കാനാകില്ല. സർവ്വകലാശാലയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാനായി വിനോദ്കുമാർ രാജിവയ്ക്കുകയോ, അഴിമതിക്കാരുടെ നോമിനേഷൻ ചാൻസിലർ അടിയന്തിരമായി പിൻവലിക്കുകയോ ചെയ്യണമെന്ന് ഇടതുസിൻഡിക്കേറ്റംഗങ്ങൾക്കുവേണ്ടി ഫിനാൻസ് കമ്മിറ്റി കൺവീനർ
അഡ്വ. ജി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.































