ബെര്‍ലിന്‍ : ലോകകപ്പ് ജേതാവായ ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. 2014-ൽ ജർമനിയുടെ ലോകകപ്പ് വിജയത്തിൽ പ്രധാനപങ്കുവഹിച്ച ഗോൾകീപ്പർ ഏറെക്കാലം ടീം ക്യാപ്റ്റനുമായിരുന്നു.ക്ലബ് ഫുട്‌ബോള്‍ ബയേണ്‍ മ്യൂണിക്ക് ജേഴ്‌സിയില്‍ താരത്തെ ഇനിയും കാണാം. യൂറോ കപ്പിനു ശേഷം വിരമിക്കുന്ന നാലാമത്തെ ജര്‍മന്‍ താരമാണ് നൂയര്‍. നേരത്തെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇല്‍കെ ഗുണ്ടോഗന്‍ എന്നിവര്‍ ജര്‍മന്‍ ദേശീയ ടീമിന്റെ പടിയിറങ്ങിയിരുന്നു. പിന്നാലെയാണ് നൂയറും വിരാമമിട്ടത്. രാജ്യത്തിനുവേണ്ടി 124 മത്സരങ്ങളിൽ കളിച്ചു. 61 മത്സരങ്ങളിൽ ടീമിനെ നയിച്ചു. 2024 യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരേയാണ് അവസാനമായി ദേശീയ ടീമിൽ കളിച്ചത്. 2026 ലോകകപ്പിലും കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും വിരമിക്കാൻ പറ്റിയസമയം ഇതാണെന്ന് തിരിച്ചറിഞ്ഞതായി 38-കാരൻ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഒലിവര്‍ ഖാനും യെന്‍ ലേമനും അടക്കി വാണ ജര്‍മന്‍ ബാറിനു കീഴിലേക്ക് 2009ലാണ് നൂയര്‍ കടന്നു വന്നത്. തന്റെ മുന്‍ ഗാമികളെ പോലെയായിരുന്നില്ല കളത്തില്‍ നൂയര്‍. ഒരേ സമയം കീപ്പറായും സ്വീപ്പറായും താരം പുതു ഭാഷ്യം ചമച്ചു.‘ഇപ്പോഴും ഞാന്‍ ഫുള്‍ ഫിറ്റായി നില്‍ക്കുന്ന താരമാണ്. 2026ലെ ലോകകപ്പ് കളിക്കാനും എനിക്കു സാധിക്കും. എന്നാല്‍ ഇതാണ് വിരമിക്കാന്‍ യോജിച്ച സമയം. ജര്‍മന്‍ ടീമിനൊപ്പമുള്ള എന്റെ അധ്യായം ഞാന്‍ അടയ്ക്കുകയാണ്. ചെറിയ വാക്കുകളില്‍ ഇക്കാര്യം ഞാന്‍ പ്രഖ്യാപിക്കുകയാണ്. എന്നാല്‍ ഈ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്’- നൂയര്‍ വ്യക്തമാക്കി.