തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ പല നിയമനിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്‌കരണം നിയമം, 1959 ലെ കേരള വിദ്യാഭ്യാസ നിയമം, നിയമസഭാ സബ്ജക്ട് കമ്മിറ്റി, സിറ്റിങ്ങുകൾ എന്നിവയെല്ലാം മറ്റ് പല സംസ്ഥാനങ്ങളും ഇന്ത്യൻ പാർലമെന്റും മാതൃകയാക്കിയ കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭ കെട്ടിടത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീമൂലം തിരുനാളിന്റെ കാലത്തുള്ള ഉപദേശക സ്വഭാവമുള്ള കൗൺസിലിൽ നിന്നാണ് നമ്മുടെ നിയമനിർമാണ സഭ ഇത്ര വരെ എത്തിയത്. ആ ഉജ്ജ്വല ചരിത്രം ജനാധിപത്യ വികാസത്തിന്റെ ചരിത്രം കൂടിയാണ്.
സംസ്ഥാനത്തെ ആദ്യ നിയമസഭക്ക് തന്നെ സവിശേഷതകൾ ഏറെ ഉണ്ടായിരുന്നു. അവയൊക്കെ പിന്നീട് മാതൃകകളായി. 32 സിറ്റിംഗ് നടത്തിയ ആദ്യ കൗൺസിൽ ഇന്നും മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുമാരനാശാന്റേയും അയ്യങ്കാളിയുടേയും ഉജ്ജ്വല പ്രസംഗങ്ങൾ അടയാളപ്പെടുത്തിയ ആദ്യ കൗൺസിലിൽ അവരുടെ ശബ്ദങ്ങൾ സാമൂഹ്യനീതിക്കും അനാചാരങ്ങൾക്കുമെതിരെയുള്ള മുറവിളിയായിരുന്നു. അന്നുമുതലുള്ള നിയമനിർമാണങ്ങൾ ചരിത്ര പ്രാധാന്യമുള്ളതും വിപ്ലവാത്മകവും ജനജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതുമാണ്.
കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണനിയമം വലിയ ചലനങ്ങൾ സൃഷ്ടിച്ചു. കേരള വിദ്യാഭ്യാസ നിയമം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇപ്പോഴത്തെ നിയമസഭയാകട്ടെ അറിവിന്റെ പുതിയ യുഗത്തിലേക്ക് കുതിക്കുന്ന നവകേരളം കെട്ടിപ്പടുക്കാനുള്ള ഊടുംപാവും നൽകുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്നു ശാഖകളും ചെക്സ് ആൻഡ് ബാലൻസ് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അതിലെ ഒരു ശാഖ മറ്റു ശാഖകളിൽ കൈയ്യടക്കുന്നു എന്ന ആക്ഷേപം ഇപ്പോൾ ഉയർന്നു വരുന്നുണ്ടെന്നും അത്തരം ആക്ഷേപങ്ങൾ ഉണ്ടാവില്ലെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.