പത്തനംതിട്ട : ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ കുഷ്ഠരോഗ പക്ഷാചരണം ആചരിച്ചുവരുന്നു. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് ആരംഭിച്ച പരിപാടി ഫെബ്രുവരി 12 വരെ ആചരിക്കും. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടപ്പാക്കുന്നത്. സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് പരിപാടി. കുഷ്ഠ രോഗം വായുവിലൂടെയാണ് പകരുന്നത്. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിച്ച് രോഗ നിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ സഹായമെത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗത്തിനുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം നല്‍കുന്നുണ്ട്.
കുഷ്ഠരോഗ ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.
രോഗം തടയാം
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കുന്നു. രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ചികിത്സ വൈകുന്നത് അംഗവൈകല്യത്തിനും മറ്റുള്ളവരിലേക്ക് പടരാനും ഇടയാക്കും. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായും തടയാം. ആറുമുതല്‍ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തി നേടാം.





























