കോട്ടയം: ലാൻഡ് ഫോണുകളും മൊബൈൽ ഫോണുകളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഇന്നത്തെ പുതിയ തലമുറയ്ക്ക് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. പ്രിയപ്പെട്ടവരുടെ വിവരങ്ങളും ഔദ്യോഗിക അറിയിപ്പുകളും ഒക്കെ മാസങ്ങളോളം കാത്തിരുന്നിട്ടാണ് ലഭിച്ചിരുന്നത്. അന്ന് സുഖവിവരങ്ങൾ തിരക്കാനും ജോലി സംബന്ധമായ അറിയിപ്പുകൾ അറിയാനും കോടതി വ്യവഹാരങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കാനും ഒരുപോലെ ആശ്രയിച്ചിരുന്നത് പോസ്റ്റ് ഓഫീസുകളെയും കത്തുകളെയുമായിരുന്നു. പോസ്റ്റ്മാൻ എന്ന വ്യക്തി ഓരോ വീടിനും നാടിനും എത്രത്തോളം പ്രധാനപ്പെട്ടവനായിരുന്നു എന്നത് ഈ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നിയേക്കാം.
ഒരു നാടിന്റെ ജീവിതരീതികളെയും സന്തോഷങ്ങളെയും ദുരിതങ്ങളെയും ഒക്കെ അടയാളപ്പെടുത്തിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. തപാൽ ഓഫീസുകളും പോസ്റ്റ്മാൻമാരും പ്രധാന കഥാപാത്രങ്ങളായി മാറിയ സിനിമകൾ മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. ഒരിടത്തൊരു പോസ്റ്റ്മാൻ, മുത്താരംകുന്ന് പി.ഒ. തുടങ്ങിയ ചലച്ചിത്രങ്ങൾ അത്തരത്തിൽ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രങ്ങൾ കൂടിയാണ്. ഈ സിനിമകളിലൂടെയാണ് പല കുട്ടികളും കത്തുകളുടെ ലോകത്തെയും പോസ്റ്റ് ഓഫീസുകളുടെ പ്രാധാന്യത്തെയും കുറിച്ച് അറിയുന്നത്.
അന്നത്തെ കാലത്ത് ഒരു കത്ത് കിട്ടാൻ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിയിരുന്നു. അത് അത്രയധികം ആകാംഷയോടെയാണ് ആളുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്നത്തെ അതിവേഗ വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഈ കാത്തിരിപ്പുകൾ അപ്രത്യക്ഷമായി. തൽക്ഷണം വിവരങ്ങൾ കൈമാറാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വന്നതോടെ തപാൽ ഓഫീസുകളുടെ പ്രാധാന്യം ഏറെ കുറഞ്ഞു. ഇപ്പോൾ തപാൽ ഓഫീസുകൾ പഴയകാല ഓർമ്മകളിലേക്കും സിനിമകളിലെ മനോഹരമായ രംഗങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.





























