തൃശ്ശൂർ : ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറും സ്വപ്നയും 30 കോടി കമ്മിഷൻ പറ്റിയെന്ന് അനിൽ അക്കര എം.എൽ.എ. ലൈഫിലെ ഇ.ഡി.യുടെ കണ്ടെത്തലുകൾ അട്ടിമറിക്കാനാണ് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നും അനിൽ അക്കര ആരോപിച്ചു. നഗര-ഗ്രാമീണ മേഖലകളിലെ പാർപ്പിട പദ്ധതിക്കായി സർക്കാർ വിഭാവനം െചയ്ത പദ്ധതി അട്ടിമറിക്കാനായി പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത് ശിവശങ്കറാണ്. 2019 ജൂലായ് 11-നും അഞ്ചിനുമാണ് സർക്കാർ ഇതിനായി ഉത്തരവിറക്കിയത്. 500 കോടിയുടെ അനുമതിയും നൽകി. സി.പി.ഡബ്ല്യു.ഡി.യുടെ സാങ്കേതികാനുമതിയില്ലാതെ രണ്ട് കമ്പനികളെ മുന്നിൽക്കണ്ട് പ്രത്യേക ടെൻഡർ നടത്തിയത് യു.വി. ജോസിന്റെ മേൽനോട്ടത്തിലാണ്. ഇതിനായി സർക്കാർ ഉത്തരവ് ഭേദഗതി വേണം. എന്നാൽ അതുണ്ടായില്ല.
ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് കരാർ ഉറപ്പിച്ചത്. ഇതിനായി കമ്പനികളിൽനിന്ന് 20 ശതമാനം കമ്മിഷനും ഉറപ്പിച്ചു. 100 കോടി കമ്മിഷനിൽ ആദ്യ ഗഡുവായി 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറി. ഇതിന്റെ തെളിവുണ്ടെന്നും അവ അന്വേഷണ ഏജൻസിെയ ഏൽപ്പിച്ചെന്നും അനിൽ അക്കര പറഞ്ഞു. സെൻട്രൽ പി.ഡബ്ല്യു.ഡി.യുടെ നിരക്ക് അവഗണിച്ച് വിപണി നിരക്കിലാണ് കരാർ ഉറപ്പിച്ചത്. പെന്നാർ സ്ഥാപനത്തിൽ ഇ.ഡി.യുടെ പരിശോധനയിൽ വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. ഇതുകൊണ്ടാണ് ഇ.ഡി.യുടെ ഇടപെടൽ തടയാൻ നിയമസഭാ എത്തിക്സ് കമ്മിറ്റി രംഗത്തെത്തിയതെന്നും അനിൽ അക്കര പറഞ്ഞു.