തിരുവനന്തപുരം : യു.എ.ഇ. സഹകരണത്തിന് അനുമതി തേടിയിരുന്നില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതോടെ ലൈഫ് പദ്ധതിയിലും സംസ്ഥാന സര്‍ക്കാര്‍ വെട്ടിലാകുന്നു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിരോധത്തിലായതിനു പിന്നാലെയാണ് ലൈഫ് മിഷന്‍ വിവാദം കൂടുതല്‍ ശക്തമാകുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഇന്നലെ ലോക്‌സഭയില്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള കരാറുകള്‍ കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ്. റെഡ് ക്രസന്റുമായി ചേര്‍ന്ന് ലൈഫ് പദ്ധതി നടപ്പാക്കുന്നതിനു കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്നും കേന്ദ്രം പറയുന്നു.
പ്രളയകാലത്തു യു.എ.ഇയില്‍നിന്നുള്ള സഹായത്തിനു കേന്ദ്രം നിയന്ത്രണം നിര്‍ദേശിച്ചിരുന്നു. ദുരിതാശ്വാസ സഹായമെന്ന നിലയ്ക്ക് ഭവനപദ്ധതിക്കായി വിദേശത്തുനിന്നു പണം വാങ്ങണമെങ്കില്‍ ദേശീയ ദുരന്ത നിവാരണനിധിയെ അറിയിക്കണമെന്ന ചട്ടവും പാലിച്ചില്ലെന്ന് ആരോപണമുണ്ട്. ലൈഫ് മിഷന്റെ കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയതോടെ, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍.എ. നല്‍കിയ പരാതിയില്‍ കേന്ദ്രം നടപടിയെടുക്കാന്‍ സാധ്യതയേറി. ലൈഫ് മിഷന്‍-റെഡ് ക്രസന്റ് രേഖകള്‍ തന്നില്ലെങ്കില്‍ ലൈഫ് മിഷനിലെ പദവി ഒഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. റെഡ് ക്രസന്റില്‍ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷന്‍ സി.ഇ.ഒ. ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചേക്കും.