തിരുവനന്തപുരം : ലൈഫ് മിഷന്‍ സിഇഒ ആയ യു.വി. ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒയോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഫയലുകളാണ് സിബിഐ സംഘം ചോദ്യം ചെയ്യലില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹാജരാക്കിയ പകര്‍പ്പ് വെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഒറിജിനല്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇവയെല്ലാം വിജിലന്‍സ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്.
ഇതേതുടര്‍ന്നാണ് ഒറിജിനല്‍ ഫയലുകളുമായി ഇനി ഹാജരാകണമെന്നാണ് സിബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിബിഐ വിലയിരുത്തല്‍.
സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലായെന്ന കാര്യം നാളെ വിഷയം പരിഗണിക്കവേ സിബിഐ ഹൈക്കോടതിയെ അറിയിച്ചേക്കും. വടക്കാഞ്ചേരി നഗരസഭയുടെ ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് ഹാബിറ്റാറ്റിന്റെ പ്ലാന്‍ അനുസരിച്ചാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് പെര്‍മിറ്റ് കിട്ടിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
എന്നാല്‍ പിന്നീടുള്ള കാര്യങ്ങളില്‍ നിന്നും ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്. അതിനാലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒറിജിനല്‍ ഫയലുകള്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള കരാറില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ കയറി, ആ ഓഫീസ് എന്തുകൊണ്ട് ടെന്‍ഡര്‍ വിളിച്ചു, ഹാബിറ്റാറ്റിനെ എന്തുകൊണ്ട് ഒഴിവാക്കി, യുണിടാക്ക് എങ്ങനെ വന്നു എന്നിവയുടെ ഫയലുകളാണ് സിബിഐ പരിശോധിക്കുന്നത്.