അടൂര്‍ : ഗർഭകാലത്തുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ ഒരു നവജാത ശിശുവിന് വിജയകരമായ ചികിത്സയും ശസ്ത്രക്രിയയും നടത്തി പുതുജീവൻ നൽകി അടൂർ ലൈഫ് ലൈന്‍ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി. ഗർഭിണിയായ മാതാവിനെ ഗുരുതരമായ ഉയർന്ന രക്തസമ്മർദ്ദവും അനുബന്ധ സങ്കീർണതകളും ഉണ്ടായതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിൽ നിന്ന് ലൈഫ് ലൈന്‍ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സ്കാനിങ്ങ് നടത്തിയപ്പോൾ ഗർഭസ്ഥ ശിശുവിനും പ്രശ്നങ്ങളുള്ളതായി കാണപ്പെട്ടു. ഗർഭസ്ഥ ശിശുവിന്റെ വയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസകോശങ്ങൾക്ക് ചുറ്റും വെള്ളം കാണപ്പെടുകയും ചെയ്തതിരുന്നു. തുടർന്ന് അടിയന്തിര സിസേറിയൻ ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
കുഞ്ഞ് ജനിച്ചപ്പോൾ കരയാതിരുന്നതിനാൽ ഉടൻ ജീവൻരക്ഷാ നടപടികൾ സ്വീകരിച്ച് നവജാത ശിശുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മാത്രമല്ല 32 ആഴ്ച ഗർഭകാലത്തിൽ ജനിച്ച ഈ ആൺകുഞ്ഞിന് ജനിച്ച ഉടൻ തന്നെ ഗുരുതരമായ ശ്വാസതടസവും വയറുവീക്കവും അനുഭവപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനകളിൽ കുഞ്ഞിന്റെ കുടലിൽ ജന്മനാ ഉണ്ടായ ഗുരുതരമായ തടസമാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. മെക്കോണിയം പെരിറ്റോണൈറ്റിസ് എന്ന അവസ്ഥയിലാണ് കുഞ്ഞ് എന്നും പരിശോധനകളില്‍ തെളിഞ്ഞു. ഗർഭസ്ഥ ശിശുവിന്റെ കുടലിൽ പൊട്ടലോ ദ്വാരമോ ഉണ്ടായതിനെ തുടർന്ന് ആദ്യ മലമായ മെക്കോണിയം വയറിനുള്ളിലേക്ക് ചോർന്ന് വയറിനുള്ളിലെ ആവരണത്തിന് ഗുരുതരമായ വീക്കം ഉണ്ടാകുന്ന അപൂർവവും ഗുരുതരവുമായ അവസ്ഥയാണ് മെക്കോണിയം പെരിറ്റോണൈറ്റിസ്.
തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ ചെറുകുടലിന്റെ ഒരു ഭാഗം ശരിയായി വികസിച്ചിട്ടില്ലെന്നും അതുവഴി ഭക്ഷണവും മറ്റ് ദഹന വസ്തുക്കളും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും കണ്ടെത്തി. തുടർന്ന് കേടായ ഭാഗം നീക്കം ചെയ്ത് ആരോഗ്യമുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശിശുരോഗ ശസ്ത്രക്രിയ വിദഗ്ധയായ ഡോ.ടിങ്കി എൽ. നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന് എന്‍.ഐ.സി.യു വിൽ വിദഗ്ധ ചികിത്സയും നിരന്തര നിരീക്ഷണവും നൽകി. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം കുഞ്ഞിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും ശ്വാസതടസ്സം മാറുകയും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തു.
ഒരു മാസത്തിലേറെയായി കുഞ്ഞ് തൃപ്തികരമായ ആരോഗ്യനിലയിൽ തുടരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ.ടിങ്കിയെ കൂടാതെ എന്‍.ഐ.സി.യു മേധാവി ഡോ.ബിനു ഗോവിന്ദ്, ഗൈനെക്കോളജിസ്റ്റുമാരായ ഡോ.ജെസ്ന ഹസ്സൻ, ഡോ. ഭവ്യ ജി.എസ്, അനെസ്തേറ്റിസ്റ്റുമാരായ ഡോ.ഷീജ പി. വര്‍ഗീസ്, ഡോ.അജോ അച്ചന്‍കുഞ്ഞ് എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി. ഗർഭകാലത്തുതന്നെ പ്രശ്നങ്ങൾ തിരിച്ചറിയുകയും ജനനാനന്തരം അടിയന്തിര ചികിത്സയും ശസ്ത്രക്രിയയും സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്തതാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.ടിങ്കി പറഞ്ഞു.
































