റാന്നി: കക്കുടുമൺ ഇക്കോടൂറിസം കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. തെന്മല ഇക്കോ ടൂറിസം പോലെ വികസിപ്പിച്ചെടുക്കാവുന്ന ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും പുലിയറയും ചേരുന്ന പ്രകൃതിയുടെ പച്ചപ്പട്ടണിഞ്ഞ മുളകൾ തണൽ വിരിക്കുന്ന സ്ഥലമാണ് ഇവിടം. വനം വകുപ്പും പഞ്ചായത്തും മനസ്സ് വെച്ചാൽ വനത്തിലെ കരികുളം മുതൽ നീരേറ്റുകാവ് അല്ലെങ്കിൽ കരികുളം മുതൽ പേമരുതി വരെയുള്ള ഭാഗം ട്രക്കിംഗ് വളരെ അനുയോജ്യമാണ്. ഒപ്പം വിളയാട്ടുപാറ വെള്ളച്ചാട്ടത്തിന് അരികിലായി നിരപ്പായ വിശാലമായ പാറയിൽ ടെന്റ് സ്റ്റേ, മുള വീട്, മരവീട്, മൺവീട്, തേക്ക് പ്ലാന്റേഷൻ ഏറുമാടം ഉൾപ്പെടെയുള്ള നിര്‍മ്മിക്കാം. സര്‍ക്കാര്‍ അനുകൂലമായാൽ നാറാണമൂഴി പഞ്ചായത്തിലെ വനഭംഗി നിലനിർത്തി റാന്നി ഒരു ഇക്കോ ടൂറിസം സെന്റർ ആയി ഉയർത്തി കൊണ്ടുവരാന്‍ കഴിയും.
നാറാണംമൂഴി വെളളച്ചാട്ടത്തിലെ പ്രകൃതി മനോഹരമായ കക്കുടുമണ്ണ് പാവങ്ങളുടെ തേക്കടി എന്നാണ് അറിയപ്പെടുന്നത്. തേക്കടിയോട് സാദൃശ്യം തോന്നുന്ന കക്കുടുമണ്ണിന്റെ കാനന ഭംഗിയില്‍ ഇടവപ്പാതി മഴ അതിന്റെ ചിത്രപ്പണി കൂടി നടത്തിയതോടെ ദൃശ്യവിസ്മയം കൂടിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കക്കുടുമണ്‍ കരികുളം മേഖലയില്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തിചേരാറുണ്ട്. കുടുംബവുമൊത്തുളള കരികുളം കക്കുടുമണ്‍ റോഡിലൂടെ വന ഭംഗി ആസ്വദിച്ചുളള ഒരു മഴക്കാല ഡ്രൈവിങ് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കും. മഴക്കാലത്ത് കൂടുതല്‍ മനോഹരമാകുന്ന നിരവധി അരുവികളും വെളളച്ചാട്ടമടക്കമുളള കാഴ്ച്ചകളുമാണ് സഞ്ചാരികള്‍ക്ക് പ്രിയമാകുന്നത്. കക്കുടുമണ്‍ തേക്കടി റോഡ്, പെരുന്തേനരുവി, പനംകുടന്തയരുവി, കട്ടിക്കല്‍ അരുവി, തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന നാറാണംമുഴി പഞ്ചായത്തിലെ പ്രദേശങ്ങള്‍ കെഎസ്ആര്‍ടിസ് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുളള ഗവി ടൂറിസം പദ്ധതിയുടെ ഭാഗമാക്കുകയും വേണം.






























