പാലക്കാട്: കെട്ടിടമുടമകളിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പണം വാങ്ങുന്നെന്ന പരാതികളെത്തുടർന്ന് പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. റീജണൽ ഫയർ ഓഫീസറിൽനിന്നു കണക്കിൽപ്പെടാത്ത 13,590 രൂപ കണ്ടെടുത്തു. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജുവിന്റെ കൈയിൽനിന്നാണ് തുക കണ്ടെത്തിയതെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‌പി ബെന്നി ജേക്കബ് പറഞ്ഞു. അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഏജൻസികൾ മുഖേന വൻതുക വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഇൻസ്പെക്ടർമാരായ ഷിബു എബ്രാഹം, എസ്. അരുൺപ്രസാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധന രണ്ടരമണിവരെ നീണ്ടു. ഓഫീസറിൽനിന്ന് കണ്ടെത്തിയ തുക കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. പണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥനിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിജിലൻസ് അധികൃതർ പറഞ്ഞു. പരിശോധനാറിപ്പോർട്ട് തുടർനടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥനെക്കുറിച്ച് മുമ്പും പരാതികളുണ്ടായിരുന്നതിനാൽ ഓഫീസ് നിരീക്ഷണത്തിലായിരുന്നെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. നിരാക്ഷേപ സാക്ഷ്യപത്രം നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പാലക്കാട് പട്ടണത്തിലെ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ കഴിഞ്ഞ ജൂണിൽ പാലക്കാട് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർക്കെതിരേയും വിജിലൻസ് നടപടിയെടുത്തിരുന്നു.






























