ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ് സ്പേസും ചേർന്ന് ആരംഭിച്ച അത്യാധുനിക ബഹിരാകാശ രക്ഷാദൗത്യം ‘ലിങ്ക്’ പരാജയപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന നാസയുടെ ‘നീൽ ഗെഹ്റെൽസ് സ്വിഫ്റ്റ്’ എന്ന ബഹിരാകാശ ടെസ്കോപ്പിനെ രക്ഷിക്കാനാണ് ലിങ്ക് മിഷൻ വിക്ഷേപിച്ചത്. എന്നാൽ ലിങ്ക് ബഹിരാകാശ പേടകത്തിൽ സംഭവിച്ച അപ്രതീക്ഷിത സാങ്കേതിക തകരാറുകൾ മൂലം ദൗത്യം ഉപേക്ഷിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. മഹാവിസ്ഫോടനങ്ങൾ, നക്ഷത്രങ്ങളുടെ തകർച്ച, ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനം തുടങ്ങിയവ മൂലം പ്രപഞ്ചത്തിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഗാമാ-റേ വികിരണങ്ങളെ കുറിച്ച് പഠിക്കാനായി 2004 നവംബർ 20നാണ് നാസ സ്വിഫ്റ്റ് ടെലസ്കോപ്പ് വിക്ഷേപിച്ചത്.
രണ്ട് വർഷത്തെ പ്രാഥമിക ദൗത്യത്തിനായി വിഭാവനം ചെയ്ത ഈ ടെലസ്കോപ്പ്, കഴിഞ്ഞ 20 വർഷത്തിലധികമായി വിസ്മയിപ്പിക്കുന്ന സേവനമാണ് ശാസ്ത്രലോകത്തിന് നൽകിയത്. ഗാമാ-റേ, എക്സ്-റേ, അൾട്രാവയലറ്റ്, ദൃശ്യപ്രകാശം എന്നിവ നിരീക്ഷിക്കാൻ കഴിയുന്ന മൂന്ന് പ്രധാന ഉപകരണങ്ങളാണ് സ്വിഫ്റ്റിലുള്ളത്. പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒരു ഗാമാ-റേ വികിരണം ഉണ്ടായാൽ, അതിവേഗം ആ ദിശയിലേക്ക് തിരിഞ്ഞ് അതിന്റെ ശേഷിപ്പുകളെ കുറിച്ച് ഡേറ്റ ശേഖരിക്കാൻ സ്വിഫ്റ്റിന് പ്രത്യേക ശേഷിയുണ്ടായിരുന്നു.






























