തിരുവനന്തപുരം : മദ്യത്തിന് ഏഴു ശതമാനം വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി ഒന്ന് മുതൽ പുതിയ വില നിലവിൽവരും. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണ് മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്.
ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ഓഗസ്റ്റോടെ കുറയുമെന്ന് അധികൃതർ പറയുന്നു. 2017 നവംബറിനുശേഷം ആദ്യമായാണ് വിലവർധനവ് വരുന്നത്.
വിദേശ മദ്യനിർമാതാക്കളിൽനിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വിൽപ്പന വില 1,170 രൂപയാകും. ഇതിൽ നൂറു രൂപ മദ്യനിർമാതാക്കൾക്കും 1,049 രൂപ സർക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവർധന വരുമ്പോൾ, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വിൽപ്പന വില 1,252 രൂപയാകും.