റാന്നി : മദ്യം വാങ്ങാൻ ബിവറേജസിൽ 10 രൂപ നോട്ടുകൾമാത്രം നൽകി. പിന്നാലെകൂടിയ പോലീസ് വഞ്ചികമോഷ്ടാക്കളെ പിടികൂടി. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ രണ്ട് മോഷ്ടാക്കളെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്ര കാണിക്കവഞ്ചി, സെന്റ് മേരീസ് ക്നാനായ കുരിശടി, ഇട്ടിയപ്പാറ സ്വകാര്യബസ് സ്റ്റാൻഡിലെ ഫ്രഷ് കോൾഡ് സ്റ്റോർ എന്നിവിടങ്ങളിൽ മോഷണം നടത്തിയവരെയാണ് അറസ്റ്റുചെയ്തത്.
റാന്നി മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന തേക്കിൻതോട് കിളുന്നുപറമ്പിൽ സതീഷ്(44), ചെറുകുളഞ്ഞിയിൽ താമസിച്ചുവരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി തോമസ് (കണ്ണൂർ ഷാജി-42) എന്നിവരാണ് അറസ്റ്റിലായത്. സതീഷ് ഒരു കൊലപാതകക്കേസിലും മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് മോഷണങ്ങൾ നടന്നത്. സ്ഥലത്ത് അന്വേഷണത്തിനെത്തിയ പോലീസിനോട് രണ്ടുപേരെ രാത്രിയിൽ സംശയകരമായ നിലയിൽ കണ്ടിരുന്നതായി നാട്ടുകാരൻ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഒരാൾ റാന്നി ഇട്ടിയപ്പാറയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി 10 രൂപ നോട്ടുകൾമാത്രം നൽകി മദ്യം വാങ്ങി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വിവരം സ്റ്റേഷനിലറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റിലെ നിരീക്ഷണ ക്യാമറയിൽനിന്ന് പോലീസ് ഇവരുടെ ചിത്രങ്ങൾ ശേഖരിച്ചു.
രാത്രിയിൽ ഇവരെ കണ്ടെന്നുപറഞ്ഞയാളെ കാണിച്ച് മോഷ്ടാക്കൾ ഇവർതന്നെയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും പോലീസ് കണ്ടെടുത്തു. സതീഷ് 2007 ൽ തണ്ണിത്തോട്ടിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. റാന്നി ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി.അനീഷ്, ഗീവർഗീസ്, എസ്.സി.പി.ഒ. സുധീഷ്, സി.പി.ഒ.മാരായ സോനു, ജോണ്ടി, രതീഷ് എന്നിവരാണ് അന്വേഷണം നടത്തി മോഷ്ടാക്കളെ പിടികൂടിയത്.