കൊച്ചി: ലിവ് ഇൻ റിലേൻഷിപ്പ് വിവാഹമാകില്ലെന്ന് ഹൈകോടതി. ലിവ് ഇൻ റിലേഷൻഷിപ്പുകൾ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്നും ഒരുമിച്ച് താമസിക്കുന്ന രണ്ട് പേർ സ്വയം തയാറാക്കിയ `ദാമ്പത്യ ഉടമ്പടി’ പ്രകാരം `വിവാഹമോചനം’ അനുവദിക്കാനാവില്ലെന്നും കേരള ഹൈകോടതി വ്യക്തമാക്കി. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട പങ്കാളികൾ `വിവാഹമോചനം’ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ, തങ്ങൾക്ക് ബന്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് കാണിച്ച് കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, ഇവർ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ മാത്രമാണെന്നും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ `വിവാഹമോചനം’ എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.





























