പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയി ഡാനിയേലിന്റെ പെണ്‍മക്കളായ റിയ, റിനു എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്ന് വ്യക്തമായതായി പത്തനംതിട്ട എസ് പി .കെ ജി സൈമൺ. എൽഎൽപി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്താൻ തീരുമാനിച്ചതും അത് പ്രാവർത്തികമാക്കിയതും ഇവരായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി എസ്‌പി പറഞ്ഞു
പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം ഉണ്ടെന്ന സൂചനകളും അന്വേഷണത്തിൽ പോലീസിന് ലഭിച്ചു . കോടികളുടെ നിക്ഷേപം ഉള്ളത് ഓസ്‌ട്രേലിയയിലാണ്. ലിമിറ്റഡ് ലയബലിറ്റി പാട്ണർഷിപ്പായി 21 കമ്പനികൾ രൂപീകരിച്ച് നിക്ഷേപകരുടെ പണം കമ്പനികളിലേക്ക് വകമാറ്റുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്
അൻപത്തഞ്ച് വർഷത്തോളം സേവന പാരമ്പര്യമുള്ള പോപ്പുലർ ഗ്രൂപ്പ് തകർന്നു തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന് മുൻ പരിചയമില്ലാത്ത കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്ടമുണ്ടായി. ഇതോടെ ബിസിനസ്സിൽ നിന്ന് മാറി നിൽക്കാൻ റോയി തീരുമാനിച്ചു. ഈ സമയത്താണ് മക്കൾക്ക് ചുമതല നൽകിയത്. എന്നാൽ കമ്പനി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ വർഷം ആദ്യത്തോടെ കമ്പനി പൂർണ്ണമായും തകർന്നു . ഇതിനിടയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇവർക്ക് രക്ഷയായി . ഇതിനിടയിൽ പാപ്പർ ഹർജിക്കുള്ള നീക്കങ്ങൾ ഇവർ ആരംഭിക്കുകയും നിക്ഷേപങ്ങൾ വിദേശത്തേക്ക് കടത്തുകയും ചെയ്തു . മക്കൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്റ്റർ ചെയ്തു . ഇതിനു പുറമേ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ നിക്ഷേപകരെ ബിസിനസ്സിൽ പങ്കാളികളാക്കി ആസൂത്രിതമായി കോടികളുടെ തട്ടിപ്പും ആറുവർഷം കൊണ്ട് ഇവര്‍ നടത്തി