കൊച്ചി: കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ ബാങ്കിലെ വായ്പ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേതൃത്വം നൽകിയത് ജീവനക്കാരനെന്ന് ആരോപണം. ബാങ്കിലെ ജീവനക്കാരനായ ഷിജുവിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2017 മുതൽ അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്തവരിൽ 11 പേരുടെ ഫോൺ നമ്പറിന്‍റെ സ്ഥാനത്തുള്ളത് ഷിജുവിന്‍റെ നമ്പറാണ്. 10 വയസ്സായ കുട്ടിയുടെ പേരിലും മരിച്ചിട്ട് വർഷങ്ങളായ ആളുകളുടെ പേരിലുമാണ് വായ്‍പകള്‍ നൽകിയിരിക്കുന്നത്. അതേസമയം, ഷിജു തട്ടിപ്പ് നടത്തിയത് മുൻ ബാങ്ക് പ്രസിഡന്‍റ് പി.ടി പോളിനു വേണ്ടിയാണെന്ന് ബോർഡ് അംഗം ബേബി പറഞ്ഞു. വായ്പകൾ ബോർഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പിടിപ്പിച്ചതെന്നും അദ്ദേഹം ആരോപണം ഉയർത്തുന്നു.
മുൻ ബാങ്ക് പ്രസിഡന്‍റായിരുന്ന പി.ടി പോളിന്‍റെ ഇടപെടലിലാണ് ഷിജു അങ്കമാലി അർബൻ ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലിക്ക് കയറുന്നത്. 2017 മുതൽ നടത്തിയ വായ്പകളിലാണ് ക്രമക്കേടുകളുള്ളത്. 2017 മുതൽ ഷാജുവെന്ന ഏജന്‍റിനു കീഴിൽ 462 വായ്പകൾ ബാങ്കിൽനിന്ന് വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 362 വായ്പകളും 25 ലക്ഷത്തിന് മുകളിലുള്ളവയാണ്. ഇതില്‍ ഭൂരിഭാഗവരും വ്യാജവായ്പകളാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.





























