ചെങ്ങന്നൂർ: വായ്പാ തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഊന്നുകൽ കണ്ണങ്കര വീട്ടിൽ രതീഷ് കുമാറിന്റെ ഭാര്യ ആതിര 39 നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗം കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ചെറുകിട വ്യവസായം തുടങ്ങാൻ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 30 പേരിൽ നിന്നാണ് യുവതി ഇവിടെ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പവർ ടെക് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് യുവതി ഇവിടെ എത്തിയത്. ആഴ്ചയിൽ 300 രൂപ വീതം എഴുപതിനായിരം രൂപ നൽകിയാൽ ഒരു ലക്ഷം രൂപ കമ്പനി നൽകുമെന്ന മോഹന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഒരാഴ്ച പണം പിരിച്ചു കഴിഞ്ഞപ്പോൾ പണം കൊടുത്തവർക്ക് സംശയം തോന്നുകയും അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രതിനിധി സ്ഥലത്തെത്തിയതോടെ യുവതിയുടെ കള്ളി വെളിച്ചത്തായി. ചെങ്ങന്നൂരിൽ ഇപ്രകാരം 30 പേരെയാണ് പറ്റിച്ചത്. പത്തനാപുരം ഭാഗത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി പത്തനാപുരം ഭാഗത്തുനിന്ന് സമാനമായ തട്ടിപ്പ് നടത്തി 40 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ചെങ്ങന്നൂർ ഭാഗത്ത് സമാന തട്ടിപ്പ് നടത്തിയത്. മാന്നാറിലും ഇവർ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് കരുതുന്നു.
ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ് ഐ എസ്.വി. ബിജു, എസ് ഐ മുരളീധരൻ പിള്ള, പ്രൊബേഷണറി എസ്. ഐ. വിഷ്ണു, വനിതാ പ്രൊബേഷണറി എസ് ഐ അലീന, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രാജി, ബിന്ദു എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.